ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ എയർഹോസ്റ്റസിനെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ എയർഹോസ്റ്റസിനെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ


ഗുരുഗ്രാം: ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ എയർഹോസ്റ്റസായ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതി പിടിയിൽ. യുവതി ചികിത്സയിലിരുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ടെക്‌നിക്കൽ ജീവനക്കാരനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഹാർ മുസഫർപൂർ സ്വദേശിയായ ദീപക് ആണ് യുവതിയെ ആക്രമിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ അഞ്ച് മാസമായി മേദാന്ത ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. എണ്ണൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രി ജീവനക്കാർ നൽകിയ വിവരങ്ങളും നിർണായകമായി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ 50ലധികം ജീവനക്കാരെയും ചില ഡോക്ടർമാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സൂക്ഷ്മമായ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ദീപകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

അവിവാഹിതനായ പ്രതി അശ്ലീല വീഡിയോയ്ക്ക് സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഗുരുഗ്രാമിലെ ആശുപത്രിയിൽ ഏപ്രിൽ ആറിനായിരുന്നു യുവതി പീഡനത്തിന് ഇരയായത്. ഏപ്രിൽ 13ന് ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭർത്താവിനോടു പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എയർലൈൻസ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 5ന് ഭർത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു പീഡനത്തിന് ഇരയായത്.