കുത്തനെ ഇടിഞ്ഞ് ട്രംപിന്റെ അംഗീകാര റേറ്റിംഗ്

കുത്തനെ ഇടിഞ്ഞ് ട്രംപിന്റെ അംഗീകാര റേറ്റിംഗ്


വാഷിംഗ്ടണ്‍: രണ്ട് പുതിയ പോളുകളില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാര റേറ്റിംഗ് താഴ്ന്നു. വളരെ പെട്ടെന്നാണ് പ്രസിഡന്റിന്റെ റേറ്റിംഗില്‍ മാറ്റമുണ്ടായത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തിയാണ് റേറ്റിംഗിലെ താഴ്ചയ്ക്ക് കാരണമായത്. 

ഏപ്രില്‍ 2ന് പ്രസിഡന്റ് 'വിമോചന ദിനം' എന്ന് വിശേഷിപ്പിച്ച താരിഫ് നടപ്പിലാക്കിയതിന് തൊട്ടുപിന്നാലെ ഇറക്കുമതി നികുതികള്‍ 90 ദിവസത്തേക്ക് നിര്‍ത്തിവച്ചുകൊണ്ട് ട്രംപ് അമേരിക്കന്‍ വ്യാപാര നയത്തില്‍ മാറ്റം വരുത്തി. ഇത് വാള്‍സ്ട്രീറ്റില്‍ കുത്തനെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉയര്‍ച്ച ഉണ്ടായെങ്കിലും പുതിയ മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്തിന് കാരണമായ നീക്കം പ്രധാന വോട്ടിംഗ് ബ്ലോക്ക് പ്രസിഡന്റിനെതിരെ തിരിയുന്നതിന് കാരണമായി. 

പുതിയ പോളിംഗ് ഡേറ്റ പ്രകാരം സ്വതന്ത്ര വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗ് റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് മാറുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ മുന്‍ കാലയളവിലെ ഏറ്റവും പ്രതികൂലമായ സംഖ്യകളെപ്പോലും മറികടന്നുവെന്നാണ് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തത്.

സി എന്‍ എന്‍ പോള്‍സ്റ്ററും അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായ ഹാരി എന്റന്റെ അഭിപ്രായത്തില്‍ സ്വതന്ത്രര്‍ക്കിടയില്‍ ട്രംപിന്റെ മൊത്തം അംഗീകാര റേറ്റിംഗ് 2017-ല്‍ നെഗറ്റീവ് 16 ശതമാനമായിരുന്നത് 2025-ല്‍ നെഗറ്റീവ് 22 ശതമാനമായി. അതായത് പ്രസിഡന്റ് 'സ്വന്തം റെക്കോര്‍ഡ്' തന്നെയാണ് 'തകര്‍ത്തത്.

2024ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വോട്ടര്‍മാര്‍ ട്രംപിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2020ല്‍ 54 ശതമാനം പേര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായേയും 41 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയേയും പിന്തുണച്ചപ്പോള്‍ 2024ല്‍ ട്രംപിനുള്ള പിന്തുണ 46 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ ഏപ്രില്‍ 2ന് പ്രസിഡന്റ് വിപുലമായ താരിഫ് പ്രഖ്യാപനം നടത്തിയതോടെ പ്രസ്തുത പിന്തുണ കുറയുന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ഇതാണ് തുടക്കത്തില്‍ വിപണിയെ പിടിച്ചുകുലുക്കിയത്. പിന്നീട് ഭാഗിക വിരാമം താത്ക്കാലിക സ്ഥിരത കൊണ്ടുവന്നെങ്കിലും സ്വതന്ത്രര്‍ക്കിടയില്‍ ട്രംപിന്റെ അംഗീകാര റേറ്റിംഗ് തിരികെ ഉയര്‍ന്നില്ല.

പ്രത്യേക കാലയളവില്‍ പ്രസിഡന്‍സി ഘട്ടത്തില്‍ സ്വതന്ത്രര്‍ക്കിടയിലെ എക്കാലത്തേയും മോശം നെറ്റ് അംഗീകാര റേറ്റിംഗാണ് ട്രംപ് കൈവശമാക്കിയതെന്ന് എന്റന്‍ പറഞ്ഞു. അതായത്, പോള്‍ ചെയ്ത സ്വതന്ത്രരില്‍ 22 ശതമാനം കൂടുതല്‍ പേര്‍ ട്രംപിനെ അംഗീകരിക്കുന്നതിനുപകരം അദ്ദേഹത്തെ അംഗീകരിക്കുന്നില്ല എന്നതാണ് അവസ്ഥ. 

കൂടാതെ, സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സ്വതന്ത്രര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ മൊത്തം അംഗീകാരം മൈനസ് 29 ആണ. മൂന്ന് മാസത്തിനുള്ളില്‍ 30 പോയിന്റ് കുറവാണുണ്ടായതെന്നും എന്റന്‍ പറഞ്ഞു. ചരിത്രപരമായ ഒരു സാമ്യവുമില്ലാത്ത റെക്കോര്‍ഡാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് പ്രതിനിധിസഭയില്‍ തുടരാന്‍ കഴിയുമോ എ്ന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നാണ് എന്റന്‍ പറയുന്നത്. 

ഏപ്രില്‍ 8 മുതല്‍ 11 വരെ നടത്തിയ പുതിയ സിബിഎസ് ന്യൂസ്/യൂഗോവ് വോട്ടെടുപ്പ് പ്രകാരം  ട്രംപിന്റെ നയങ്ങളാണ് സമ്പദ്വ്യവസ്ഥയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് മുതിര്‍ന്നവരില്‍ 54 ശതമാനം പേര്‍ വിശ്വസിക്കുന്നു. അതേസമയം പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളാണ് ഇതിന് കാരണമെന്ന് വിശ്വസിക്കുന്ന 21 ശതമാനം പേരുമുണ്ട്. 

സാമ്പത്തിക വിഷയങ്ങളില്‍ സ്വതന്ത്രരുമായുള്ള ട്രംപിന്റെ നിലപാടും വഷളായിക്കൊണ്ടിരിക്കുകയാണ്. എന്റന്റെ അഭിപ്രായത്തില്‍ സ്വതന്ത്രര്‍ക്കിടയില്‍ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പ്രസിഡന്റ് ജനുവരിയില്‍ പ്ലസ് വണ്‍ എന്ന പോസിറ്റീവ് നെറ്റ് അംഗീകാരത്തില്‍ നിന്ന് നെഗറ്റീവ് 29 ശതമാനമായി കുറഞ്ഞത് ഗ്രൂപ്പ് താരിഫുകളെ എതിര്‍ക്കുന്നുവെന്നുള്ള സൂചനകളാണ് നല്‍കുന്നത്. 

താരിഫ് വിഷയത്തില്‍ നടത്തിയ വോട്ടെടുപ്പ് കാര്യമായ തിരിച്ചടിയാണ് വെളിപ്പെടുത്തുന്നത്. ഹാരിസ്എക്‌സ് സര്‍വേ പ്രകാരം ട്രംപിന്റെ പുതിയ താരിഫുകളെ 37 ശതമാനം സ്വതന്ത്രര്‍ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. അതേസമയം 49 ശതമാനം പേര്‍ അവയെ എതിര്‍ക്കുന്നു. സ്വതന്ത്രരില്‍ പകുതിയും ന്യായമായ ആഗോള വ്യാപാരത്തിന് താരിഫ് ആവശ്യമാണെന്ന് കരുതുമ്പോള്‍ ബാക്കി പകുതി പേര്‍ അത് ആഗ്രഹിക്കുന്നില്ല. സ്വതന്ത്രരില്‍ 50 ശതമാനം പേര്‍ പരസ്പര താരിഫുകളെ എതിര്‍ക്കുന്നുവെന്നും 43 ശതമാനം പേര്‍ അനുകൂലിക്കുന്നുവെന്നും പ്രത്യേക ക്വാണ്ടസ് പോള്‍ കണ്ടെത്തി.

മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ സ്വതന്ത്ര വോട്ടര്‍മാര്‍ കൂടുതല്‍ അശുഭാപ്തിവിശ്വാസികളായി വളരുകയാണ്. ഹാരിസ്എക്‌സ് അനുസരിച്ച് സമ്പദ്വ്യവസ്ഥ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് 26 ശതമാനം പേര്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ. യുഗവ്/ ഇക്കണോമിസ്റ്റ് പോളില്‍ ട്രംപിന്റെ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെ 50 ശതമാനം പേര്‍ അംഗീകരിക്കുന്നില്ല, 36 ശതമാനം പേര്‍ മാത്രമാണ് അംഗീകാരം പ്രകടിപ്പിച്ചത്. സി ബി എസ്/ യുഗവ് പോള്‍ ഇതിലും വലിയ അതൃപ്തിയാണ് പ്രതിഫലിപ്പിക്കുന്നത്- 64 ശതമാനം പേര്‍ അദ്ദേഹത്തിന്റെ സാമ്പത്തിക നേതൃത്വത്തെ അംഗീകരിക്കുന്നില്ല.

പണപ്പെരുപ്പം മറ്റൊരു പ്രധാന ആശങ്കയാണ്. യുഗവ്/ സിബിഎസ് വോട്ടെടുപ്പില്‍ പണപ്പെരുപ്പത്തോടുള്ള ട്രംപിന്റെ സമീപനത്തെ 68 ശതമാനം സ്വതന്ത്രര്‍ എതിര്‍ത്തപ്പോള്‍ 32 ശതമാനം പേര്‍ മാത്രമാണ് അതിനെ പിന്തുണച്ചത്.

സ്വതന്ത്ര വോട്ടര്‍മാരില്‍ 49 ശതമാനം പേര്‍ തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക സ്ഥിതി വഷളാകുകയാണെന്ന് കരുതുന്നുണ്ടെന്നും അത് മെച്ചപ്പെട്ടുവെന്ന് പറയുന്നത് 22 ശതമാനം പേര്‍ മാത്രമാണെന്നും ഹാരിസ്എക്‌സ് വോട്ടെടുപ്പ് കണ്ടെത്തി.