ന്യൂഡൽഹി: സമരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് പരിസ്ഥിതി പ്രവർത്തകനും സാമൂഹിക ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥി നേതാക്കളുമായി പാർലമെന്റ് അംഗങ്ങൾ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയോ, നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ എംപിമാർ നേരിട്ട് സന്ദർശിക്കുകയോ ചെയ്യുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ജനപ്രതിനിധികൾ നേരിട്ട് കേൾക്കണം. വിഷയത്തിൽ വ്യക്തമായ ഇടപെടൽ ഉണ്ടാകണം. അതുവരെ സമരം തുടരുമെന്ന് വാങ്ചുക് ആവശ്യപ്പെട്ടു.
പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായി കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ പ്രകടനം നടത്തിയ പ്രതിഷേധക്കാർക്ക് വാങ്ചുക്കിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കൈയ്യെഴുത്ത് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
"എന്റെ നിരാഹാരം തുടരും. സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കൾക്ക് നേരെയുള്ള ക്രൂരത കണ്ടിട്ടെങ്കിലും യുവനേതാക്കളെ സൻസദ് ഭവനിൽ പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കുന്നതുവരെയോ, അല്ലെങ്കിൽ ആശുപത്രിയിൽ വെച്ച് അവരെ കാണാൻ അനുവദിക്കുന്നതുവരെയോ നിരാഹാരം തുടരാനാണ് എന്റെ തീരുമാനം," വാങ്ചുക്ക് ഒപ്പിട്ട കുറിപ്പിൽ പറയുന്നു. "വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവാദിത്തം സർക്കാർ പരിഹരിക്കുമെന്ന്" പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു, പ്രകോപനമുണ്ടാക്കിയിട്ടും സമാധാനം നിലനിർത്തിയതിന് വിദ്യാർത്ഥികളെ അദ്ദേഹം പ്രശംസിച്ചു.
സമരത്തിൽ നിന്ന് പിന്മാറില്ല; എംപിമാർ ചർച്ച നടത്തുന്നതുവരെ നിരാഹാരം തുടരുമെന്ന് സോനം വാങ്ചുക്
