ബ്രിക്സ് സമ്മേളനം നാളെ മുതൽ കൊച്ചിയിൽ

ബ്രിക്സ് സമ്മേളനം നാളെ മുതൽ കൊച്ചിയിൽ


കൊച്ചി: ആഗോള സാമ്പത്തിക കൂട്ടായ്മയായ 'ബ്രിക്സ്' രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി ഇന്നു മുതൽ 09 വരെ വേദിയാകും. ബോൾഗാട്ടി പാലസ്,  ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ എന്നിവിടങ്ങളിൽ ജൂലൈ 6, 7 തീയതികളിൽ വനിതാ വർക്കിംഗ് ഗ്രൂപ്പ് യോഗവും 8, 9 തീയതികളിൽ മന്ത്രിതല യോഗവും നടക്കും. 

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. " ശാക്തീകരണം, നവീകരണം, സഹകരണം, സുസ്ഥിരത"  എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം. ആതിഥേയ രാജ്യമായ ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ജൂലൈ എട്ടിന് ആരംഭിക്കുന്ന മന്ത്രിതല യോഗത്തിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി അന്നപൂർണാ ദേവി പങ്കെടുക്കും. തുടർന്ന് സംയുക്ത പ്രഖ്യാപനത്തിന്റെ കരട് രൂപത്തിന്മേൽ വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ ചർച്ചകൾ നടത്തും. സമ്മേളന സമാപന ദിവസമായ ജൂലൈ ഒമ്പതിന് 'സംയുക്ത വനിതാ മന്ത്രിതല പ്രമേയത്തിന്റെ കരട്' അവതരിപ്പിക്കും.

​കേരളത്തിന്റെ സാമൂഹിക വികസന മാതൃകകളോട് ഏറെ അടുത്തുനിൽക്കുന്ന സ്ത്രീശാക്തീകരണം, ഡിജിറ്റൽ-സാമ്പത്തിക ഉൾപ്പെടുത്തൽ, പ്രാദേശിക വനിതാ നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ 8-ന് പ്രത്യേക പാനൽ ചർച്ചകൾ നടക്കും. ഈ ചർച്ചകളിൽ കേരളത്തിലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും പങ്കെടുക്കും. ​സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 8, 9 തീയതികളിൽ ഹയാത് ഹോട്ടൽ കോമ്പൗണ്ടിൽ പ്രത്യേക എക്സിബിഷനും ഒരുക്കും. നൈപുണ്യ വികസനം, സംരംഭകത്വം, സാമ്പത്തിക പങ്കാളിത്തം, നേതൃപാടവം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച മികച്ച വനിതാ മുന്നേറ്റങ്ങൾ ഈ പ്രദർശനത്തിൽ അണിനിരത്തും.