ലംബോർഗിനി അപകടം: അറസ്റ്റിലായി മണിക്കൂറുകൾക്കകം ശിവം മിശ്രയ്ക്ക് ജാമ്യം

ലംബോർഗിനി അപകടം:  അറസ്റ്റിലായി മണിക്കൂറുകൾക്കകം ശിവം മിശ്രയ്ക്ക് ജാമ്യം


കാൻപൂർ : ഹൈസ്പീഡിൽ നടന്ന ലംബോർഗിനി കാർ അപകടക്കേസിൽ അറസ്റ്റിലായ കാൻപൂർ വ്യവസായിയുടെ മകൻ ശിവം മിശ്രയ്ക്ക് മണിക്കൂറുകൾക്കകം കോടതി ജാമ്യം അനുവദിച്ചു. 26കാരനായ ശിവം മിശ്രയെ മൂന്ന് പേർക്ക് പരിക്കേറ്റ അപകടവുമായി ബന്ധപ്പെട്ടാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ റിമാൻഡ് അപേക്ഷ കോടതി തള്ളിയതോടെ 20,000 രൂപയുടെ വ്യക്തിഗത ബോണ്ടും 20,000 രൂപയുടെ ഉറപ്പും നൽകി വിട്ടയക്കുകയായിരുന്നു. സർക്കാർ സമ്മർദ്ദത്തിലാണ് പൊലീസ് പ്രവർത്തിച്ചതെന്നും ശിവം മിശ്രയെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ നരേഷ് ചന്ദ്ര ത്രിപാഠി ആരോപിച്ചു. പ്രാദേശിക സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

ഞായറാഴ്ച റിംഗ് വാലാ ചൗറാഹയ്ക്ക് സമീപമാണ് അപകടം നടന്നത്. പുകയില കയറ്റുമതിക്കാരനായ കെ.കെ. മിശ്രയുടെ സ്ഥാപനവുമായി ബന്ധമുള്ള ലംബോർഗിനി റെവുവെൽട്ടോ കാർ അതിവേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. കാർ ആദ്യം ഒരു ഓട്ടോറിക്ഷയെയും പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിളിനെയും ഇടിച്ചു. തുടർന്ന് പാതയോരത്തേക്ക് കയറി നടന്നു പോകുന്നവരെയും ഇടിച്ചതായി സാക്ഷികൾ വ്യക്തമാക്കി. ഓട്ടോറിക്ഷ ഡ്രൈവർ തൗസീഫ് അഹമ്മദ്, ബൈക്ക് യാത്രക്കാരായ വിശാൽ, സോനു ത്രിപാഠി എന്നിവർക്ക് പരിക്കേറ്റു.

തൗസീഫ് അഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം 'അജ്ഞാത ഡ്രൈവർ'ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധയോടെ വാഹനമോടിക്കൽ, ജീവന് അപകടം സൃഷ്ടിക്കൽ, അപകടകരമായ രീതിയിൽ പരിക്ക് ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവം മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞ് കേസിൽ പേര് ചേർത്തത്. ലംബോർഗിനി കാർ പൊലീസ് പിടിച്ചെടുത്തതായി കാൻപൂർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ അറിയിച്ചു. അപകടസമയത്ത് മിശ്രയായിരുന്നു സ്റ്റിയറിംഗിൽ ഉണ്ടായിരുന്നതെന്നും, കൂടെയുണ്ടായിരുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് പുറത്തെടുത്തതായും പൊലീസ് പറഞ്ഞു. ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നോയെന്ന കാര്യവും അന്വേഷണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.