നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മലയാളി വൈദികന് ജാമ്യം

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മലയാളി വൈദികന് ജാമ്യം


മുബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികന് ജാമ്യം ലഭിച്ചു. മലയാളി വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു വൈദികര്‍ ഉള്‍പ്പെടെയുള്ള ഏഴു പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം അമരവിള സ്വദേശി ഫാ. സുധീറും ഭാര്യ ജാസ്മിനും ഉള്‍പ്പെടെയുള്ളവരെ മഹാരാഷ്ട്ര പൊലീസ് ചൊവ്വാഴ്ച വൈകിട്ടാണ് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

മതവികാരം വ്രണപ്പെടുത്തി എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നാല് പേരെ ഒഴിവാക്കുകയായിരുന്നു. പൊലീസ് കേസെടുത്ത മലയാളി വൈദികന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്.