മധുര പലഹാരത്തിന്റെ പേരില്‍നിന്ന് പാക് നീക്കം ചെയ്തു; മൈസൂര്‍ പാക് ഇനി മൈസൂര്‍ശ്രീ

മധുര പലഹാരത്തിന്റെ പേരില്‍നിന്ന് പാക് നീക്കം ചെയ്തു; മൈസൂര്‍ പാക് ഇനി മൈസൂര്‍ശ്രീ


ജയ്പൂര്‍: ഇന്ത്യപാകിസ്താന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടകള്‍ പ്രശസ്തമായ 'മൈസൂര്‍ പാക്ക്' ഉള്‍പ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റി. എല്ലാ മധുരപലഹാരങ്ങളുടെയും പേരുകളില്‍ നിന്ന് 'പാക്ക്' എന്ന വാക്ക് നീക്കം ചെയ്ത് 'ശ്രീ' എന്ന് ചേര്‍ത്തതായി വ്യാപാരികള്‍ പറഞ്ഞു.

'ഞങ്ങളുടെ മധുരപലഹാരങ്ങളുടെ പേരുകളില്‍ നിന്ന് 'പാക്ക്' എന്ന വാക്ക് ഞങ്ങള്‍ നീക്കം ചെയ്തു. 'മോത്തി പാക്കിനെ' 'മോത്തി ശ്രീ' എന്നും 'ഗോണ്ട് പാക്കിനെ' 'ഗോണ്ട് ശ്രീ' എന്നും 'മൈസൂര്‍ പാക്കിനെ' 'മൈസൂര്‍ ശ്രീ' എന്നും ഞങ്ങള്‍ പുനര്‍നാമകരണം ചെയ്തു,' ഒരു കടയുടമ മാധ്യമങ്ങളോട് പറഞ്ഞു.

മധുരപലഹാരത്തിന്റെ പേരില്‍ 'ശ്രീ' പോലുള്ള ഒരു ഇന്ത്യന്‍ പദം കേള്‍ക്കുന്നത് സമാധാനവും സംതൃപ്തിയും നല്‍കുന്നുവെന്ന് പലരും പറയുന്നുണ്ട്. രാജസ്ഥാന്‍ സംസ്ഥാനം മുഴുവന്‍ പേര് മാറ്റുന്നതിനെക്കുറിച്ചും പരമ്പരാഗത മധുരപലഹാര നാമങ്ങളില്‍ 'പാക്' എന്നതിന് പകരം 'ശ്രീ' അല്ലെങ്കില്‍ 'ഭാരത്' എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജയ്പൂരിലെ നിരവധി പ്രശസ്ത മധുരപലഹാര നിര്‍മ്മാതാക്കളും കാറ്ററിംഗ് സേവന ദാതാക്കളും ഈ സംരംഭത്തെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്. താമസിയാതെ അവരും തങ്ങളുടെ മധുരപലഹാരങ്ങള്‍ക്ക് കൂടുതല്‍ ദേശസ്‌നേഹപരമായ പേരുകള്‍ നല്‍കുമെന്ന് പ്രസ്താവിച്ചു.

പരമ്പരാഗതമായി, മൈസൂര്‍ പാക്ക് പോലുള്ള ഐക്കണിക് മധുരപലഹാരങ്ങളില്‍, 'പാക്' എന്ന വാക്ക് പാചക സമയത്ത് ഉപയോഗിക്കുന്ന പഞ്ചസാര സിറപ്പുമായി (കന്നഡയില്‍ പാക് എന്ന് വിളിക്കുന്നു) ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കൃതത്തില്‍, 'പക' എന്നാല്‍ ''പാചകം ചെയ്യുക'' എന്നാണ് അര്‍ത്ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരില്‍ (ഇപ്പോള്‍ മൈസൂരൂ) നിന്നാണ് മൈസൂര്‍ പാക്ക് എന്ന പേര് വന്നത്.

കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് മരിച്ചത്. ഇതിന് തിരിച്ചടിയെന്നോണം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലിയെും ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തു.