ആപ്പിളിന് ട്രംപിന്റെ ഭീഷണി;വിദേശത്ത് നിര്‍മ്മിക്കുന്ന ഐ ഫോണുകള്‍ക്ക് 25ശതമാനം താരിഫ് ഏര്‍പ്പെടുത്തും

ആപ്പിളിന് ട്രംപിന്റെ ഭീഷണി;വിദേശത്ത് നിര്‍മ്മിക്കുന്ന ഐ ഫോണുകള്‍ക്ക് 25ശതമാനം താരിഫ് ഏര്‍പ്പെടുത്തും


വാഷിംഗ്ടണ്‍: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിര്‍മിച്ച ഫോണുകള്‍ അമേരിക്കയില്‍ വിറ്റാല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുഎസില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ നിര്‍മിച്ചതാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

'അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കില്‍, ആപ്പിള്‍ യുഎസിനു കുറഞ്ഞത് 25% താരിഫ് നല്‍കണം,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇന്ത്യയില്‍ പ്ലാന്റുകള്‍ നിര്‍മിക്കരുതെന്ന് ആപ്പിള്‍ സിഇഒയോട് കഴിഞ്ഞ ആഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഉയര്‍ന്ന താരിഫുകള്‍ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാന്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഉല്‍പ്പാദനം വിപുലീകരിക്കാനും ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനും പദ്ധതിയിടുന്ന നിര്‍ണായക സമയത്താണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനത്തിനെതിരെയുള്ള പരാമര്‍ശം

ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് പ്ലാന്റുകളുണ്ട്. രണ്ട് എണ്ണം തമിഴ്‌നാട്ടിലും ഒന്ന് കര്‍ണാടകയിലും. ഇവയില്‍ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് ആപ്പിള്‍ പ്ലാന്റുകള്‍ കൂടി നിര്‍മ്മാണത്തിലാണ്.