ഹമാസ് യോഗത്തിനുനേരെയുണ്ടായ ഇസ്രായേലി വ്യോമാക്രമണത്തില്‍ ഹമാസ് മേധാവി മുഹമ്മദ് സിന്‍വാര്‍ അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഹമാസ് യോഗത്തിനുനേരെയുണ്ടായ ഇസ്രായേലി വ്യോമാക്രമണത്തില്‍ ഹമാസ് മേധാവി മുഹമ്മദ് സിന്‍വാര്‍ അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം


ദുബായ്:  ഹമാസിന്റെ ഗാസ മേധാവിയെ ലക്ഷ്യമിട്ട്  ഈ മാസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍  നേതാവടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹമാസ് മേധാവി മുഹമ്മദ് സിന്‍വാര്‍ പങ്കെടുത്ത യോഗത്തിനുനേരെയാണ് ഇസ്രായേല്‍ മിന്നലാക്രമണം നടത്തിയത്.

ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറും ഗാസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് കരുതുന്നതായി ഇസ്രായേല്‍  പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. മൃതദേഹം ഖാന്‍ യൂനിസിലെ തുരങ്കത്തില്‍ നിന്നു കണ്ടെടുത്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹമാസിന്റെ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. നിരവധി പ്രധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും ആക്രമണം ഉന്നത നേതൃത്വത്തില്‍ ഒരു ശൂന്യത അവശേഷിപ്പിച്ചു എന്നും ഹമാസും അറബ് ഉദ്യോഗസ്ഥരും പറഞ്ഞതായി വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന്റെ ജഢം കണ്ടെത്തിയെന്നും ദിവസങ്ങള്‍ക്ക് ശേഷം താല്‍ക്കാലികമായി ഒരു ടണലില്‍ നിശബ്ദമായി സംസ്‌കരിച്ചുവെന്നും ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ അതിനുശേഷം മതപരമായചടങ്ങുകളോടെ സംസ്‌കാരം നടത്താനാണ് പദ്ധതി.

ഗ്രൂപ്പിന്റെ റാഫ ബ്രിഗേഡിന്റെ കമാന്‍ഡറായ മുഹമ്മദ് ഷബാന ഉള്‍പ്പെടെയുള്ള മറ്റ് ഉന്നത നേതാക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് ഹമാസ് പറഞ്ഞു.

യുഎസ് ഭീകര പട്ടികയില്‍ പെടുത്തിയ ഹമാസിന്റെ നേതാക്കള്‍ തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിലെ ഒരു തുരങ്കത്തില്‍ ഒത്തുകൂടി ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്കുള്ള സമീപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹമാസിന്റെ യുദ്ധകാല സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ചയെന്നും ഇസ്രായേലിന് ഒരേസമയം നിരവധി ഉയര്‍ന്ന മൂല്യമുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഈ യോഗം അവസരമൊരുക്കിയെന്നും കരുതുന്നു.

യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7 ല്‍ ഇസ്രായേലിനു നേരെ നടന്ന ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനായ യഹ്യ സിന്‍വാറിനെ ഒക്ടോബറില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ ഗാസയിലെ ഹമാസിന്റെ തലവനായത്. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ നേതാവ് മുഹമ്മദ് ദെയ്ഫ്, ഡെപ്യൂട്ടി മര്‍വാന്‍ ഇസ്സ, മറ്റ് നിരവധി ഉന്നത തീവ്രവാദികള്‍ എന്നിവരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ ആക്രമണത്തിന്റെ കൃത്യതയും സമയക്രമവും ഇസ്രായേലിന്റെ ഗണ്യമായ ഇന്റലിജന്‍സ് കഴിവ് പ്രകടമാക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിന്‍വാര്‍ രഹസ്യമായി ഇരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു, കൂടാതെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ചോ അദ്ദേഹത്തെ എങ്ങനെ ബന്ധപ്പെടണമെന്നോ സാധാരണയായി അറിയാമായിരുന്നതെന്ന് അവര്‍ പറഞ്ഞു. അദ്ദേഹം പ്രധാനമായും തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹത്തിന് 'ഷാഡോ' എന്ന വിളിപ്പേര് ലഭിച്ചു എന്ന് അറബ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണം നടന്ന് ഒരു ദിവസത്തിനുശേഷമാണ് ഹമാസ് സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് മറ്റൊരു തുരങ്കത്തിലെ ഒരു താല്‍ക്കാലിക ശവക്കുഴിയില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പോരാട്ടം അവസാനിച്ചുകഴിഞ്ഞാല്‍ സിന്‍വാറിന്റെ മൃതദേഹം ശരിയായ കബറിടത്തിലേക്ക് മാറ്റി ചടങ്ങുകളോടെ മറവുചെയ്യാനാണ് ഹമാസ് പദ്ധതിയിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന്  ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഈ ആഴ്ച ആദ്യം നടന്ന ഇസ്രായേല്‍ പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞിരുന്നു. ഹമാസ് ആശുപത്രിക്ക് താഴെ ഉപയോഗിക്കുന്ന ഭൂഗര്‍ഭ ടണലുകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അക്കാലത്ത് പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.
സിന്‍വാര്‍ സഹോദരന്മാരുടെ മരണത്തോടെ, ദോഹയിലെ ഹമാസിന്റെ നേതൃത്വം ഗാസയില്‍ കൂടുതല്‍ വഴക്കമുള്ള മറ്റൊരു നേതാവിലൂടെ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുഹമ്മദ് സിന്‍വാറിന് ഏകദേശം 50 വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നു. ജ്യേഷ്ഠന്‍ യഹ്യയെപ്പോലെ, ചെറുപ്രായത്തില്‍ തന്നെ മുഹമ്മജദ് സിന്‍വാറും ഹമാസില്‍ ചേര്‍ന്നതാണ്. എന്നാല്‍ രണ്ട് പതിറ്റാണ്ടിലേറെ ഇസ്രായേലി ജയിലില്‍ ചെലവഴിച്ച സഹോദരനില്‍ നിന്ന് വ്യത്യസ്തമായി, മുഹമ്മദ് ഇസ്രായേലി ജയിലില്‍ കാര്യമായ സമയം ചെലവഴിച്ചില്ലാത്തിനാല്‍ ഇസ്രായേലിന്റെ സുരക്ഷാ സ്ഥാപനത്തിന് അദ്ദേഹത്തെ അത്ര മനസ്സിലായിട്ടില്ല.

ഹമാസിന്റെ പുനരുജ്ജീവന ശ്രമത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മുഹമ്മദ് സിന്‍വാര്‍ സംഘടനയിലേക്ക് പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുകയും ഇസ്രായേലിന്റെ പുതുക്കിയ ആക്രമണത്തിന് മുന്നോടിയായി പുനര്‍നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഹമാസിന്റെ സൈനിക വിഭാഗവുമായി അടുത്ത ബന്ധമുള്ള അദ്ദേഹം മുമ്പ് ഖാന്‍ യൂനിസ് ബ്രിഗേഡിന്റെ തലവനായിരുന്നു. 2006ല്‍ ഒരു ഇസ്രായേലി സൈനികനെ പിടികൂടിയതിന് ഉത്തരവാദിയായ ഖാന്‍ യൂനിസ് ബ്രിഗേഡായിരുന്നു അത്. യഹ്‌യ സിന്‍വാറിനെ ഇസ്രായേലി ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഈ ബ്രിഗേഡാണ് ഒടുവില്‍ ഒരു ഇസ്രായേലി സൈനികനെ കൈമാറ്റം ചെയ്തത്.