നൈറ്റ് ക്ലബ്ബ് തീപിടുത്തം; ക്ലബ് ഉടമകള്‍ ഫുക്കറ്റിലേക്ക് രക്ഷപ്പെട്ടതായി പൊലീസ്

നൈറ്റ് ക്ലബ്ബ് തീപിടുത്തം; ക്ലബ് ഉടമകള്‍ ഫുക്കറ്റിലേക്ക് രക്ഷപ്പെട്ടതായി പൊലീസ്


ഗോവ: അര്‍പ്പോറ മേഖലയിലുള്ള നൈറ്റ്ക്ലബ്ബില്‍ ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഉടമകള്‍ കൂടിയായ ഡല്‍ഹി സ്വദേശികളായ സംരംഭകര്‍ സൗരഭ് ലൂത്രയും സഹോദരന്‍ ഗൗരവ് ലൂത്രയും രാജ്യം വിട്ടതായി ഗോവ പൊലീസ് സ്ഥിരീകരിച്ചു.

പൊലീസിന്റെ വിവരമനുസരിച്ച്, സംഭവം നടന്നതിന് മണിക്കൂറുകള്‍ക്കകം ഡിസംബര്‍ ഏഴിന് രാവിലെ അഞ്ചരയ്ക്ക് ഇവര്‍ ഡല്‍ഹിയില്‍ നിന്ന് ഫുക്കറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനമായ 6ഇ 1073ലാണ് യാത്രതിരിച്ചു. തീപിടിത്തത്തെക്കുറിച്ചുള്ള അടിയന്തര കോള്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അധികാരികള്‍ക്ക് ലഭിച്ചത്. തിങ്കളാഴ്ച അന്വേഷണ സംഘം ഡല്‍ഹിയിലെ ലൂത്ര സഹോദരന്മാരുടെ വസതിയിലെത്തിയപ്പോള്‍ യപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് നടത്തിയ സ്ഥിരീകരണത്തില്‍ ഇരുവരും രക്ഷപ്പെട്ടതായാണ് പൊലീസ് പ്രഖ്യാപിച്ചത്. 

സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സൗരഭ് ലൂത്ര ദുഃഖം രേഖപ്പെടുത്തുകയും എല്ലാത്തരം സഹായവും നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നോര്‍ത്ത് ഗോവയിലെ അര്‍പ്പോറയില്‍ പ്രവര്‍ത്തിക്കുന്ന നൈറ്റ്ക്ലബ്ബില്‍ തീപിടിച്ചത് അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയാണ് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിന്റെ കാരണം കണ്ടെത്താനും ഉത്തരവാദികളായവരെ തിരിച്ചറിയാനും മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാല് അംഗ സമിതിയുള്ള മജിസ്‌ട്രേറ്റിന് അന്വേഷണം നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചവരില്‍ സഹോദരിമാരായ അനിത, കമല, സരോജ് ജോഷി എന്നിവരാണ്. മറ്റൊരു സഹോദരിയുടെ ഭര്‍ത്താവായ വിനോദ് കുമാറും മരിച്ചവരില്‍ പെടുന്നു. ഇവരുടെ അവസാനകര്‍മങ്ങള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നു.

ഞായറാഴ്ച വൈകുന്നേരം തന്നെ ലൂത്ര സഹോദരന്മാര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു. മുംബൈയിലെ ഇമിഗ്രേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ സംഭവം നടന്നതിന് മണിക്കൂറുകള്‍ക്കകം ഡിസംബര്‍ 7-ന് രാവിലെ ഫുക്കറ്റ് വിമാനത്തില്‍ ഇരുവരും കയറിയത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അന്വേഷണം ഒഴിവാക്കാനുള്ള ശ്രമമാണ് തെളിയിക്കുന്നതെന്ന് ് ഗോവ പൊലീസിന്റെ പി ആര്‍ ഒ ഡിഎസ്പി നിലീഷ് രാണെ പറഞ്ഞു. ഇരുവരെയും കണ്ടെത്തി തടങ്കലില്‍ എടുക്കുന്നതിന് ഇന്റര്‍പോള്‍ സി ബി ഐ വിഭാഗവുമായി ഹകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ക്ലബ്ബിലെ ജീവനക്കാരനായ ഭാരത് കോലിയെ ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യലിനായി ഗോവയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇതോടൊപ്പം, റോമിയോ ലെയിന്‍ ഗ്രൂപ്പിന്റെ വാഗറ്റോര്‍, അസ്സഗാവോ ശാഖകളും ബന്ധമുള്ള ഒരു ബീച്ച് ഷാക്കും മറ്റൊരു ക്ലബ്ബും ഗോവ സര്‍ക്കാര്‍ സീല്‍ ചെയ്തിട്ടുണ്ട്.