പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി; പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നല്‍ മിസൈലാക്രമണം

പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി; പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നല്‍ മിസൈലാക്രമണം


ന്യൂഡല്‍ഹി:  പഹല്‍ഗാമില്‍പാക് ഭീകരര്‍നടത്തിയ കൂട്ടക്കൊലയ്ക്ക് തരിച്ചടി നല്‍കാനാരംഭിച്ച് ഇന്ത്യന്‍ സൈന്യം.
പാക്കിസ്താനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ മിസൈലാക്രമണം ആരംഭിച്ചു. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്‌ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു പുറത്തുവിടും.

അര്‍ധരാത്രി അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ താല്‍കാലിക സന്തോഷത്തിന് ശാശ്വത ദുഃഖം നല്‍കുമെന്ന് പാക്കിസ്താന്‍ പ്രതികരിച്ചു. മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്താന്‍ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്താന്‍ സൈന്യം വെടിവയ്പ്പ് ആരംഭിച്ചു.  ഏപ്രില്‍ 22 നാണ് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാര്‍ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.


ആക്രമണം ഭീരുത്വം നിറഞ്ഞത്; തിരിച്ചടിക്കുമെന്ന് പാക്കിസ്താന്‍

പാകിസ്താനും പാക് അധിനിവേശ കശ്മീരും ലക്ഷ്യമിട്ട് ഇന്ത്യന്‍ സേന നടത്തിയ മിസൈല്‍ ആക്രമണം
ഭീരുത്വം' എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിശേഷിപ്പിച്ചു; ഞങ്ങള്‍ തിരിച്ചടിക്കാനുള്ള പ്രക്രിയയിലാണ്' എന്ന് പാക് പ്രതിരോധ മന്ത്രി പറയുന്നു

ഇന്ത്യ അടിച്ചേല്‍പ്പിച്ച ഈ യുദ്ധനടപടിയോട് ശക്തമായി പ്രതികരിക്കാന്‍ പാകിസ്താന് എല്ലാ അവകാശവുമുണ്ട്, ശക്തമായ മറുപടി നല്‍കുന്നുണ്ട്. -എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഷെരീഫ് പറഞ്ഞു:

'ശത്രുവിനെ എങ്ങനെ നേരിടണം' എന്ന കാര്യത്തില്‍ 'മുഴുവന്‍ രാഷ്ട്രവും' പാകിസ്താന്റെ സായുധ സേനയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഇന്ത്യന്‍ ജെറ്റുകളെങ്കിലും വീഴ്ത്തിയെന്ന് പാക്കിസ്താന്‍

ഇന്ത്യന്‍ വ്യോമസേനയുടെ് രണ്ട് ജെറ്റുകള്‍ വെടിവച്ചിട്ടതായി പാകിസ്താന്‍ സായുധ സേനയുടെ മീഡിയ വിംഗ് ഡയറക്ടര്‍ ജനറല്‍ ഗാര്‍ഡിയനോട് സ്ഥിരീകരിച്ചു.

'കുറഞ്ഞത് രണ്ട് ഇന്ത്യന്‍ വ്യോമസേനാ ജെറ്റുകളെങ്കിലും ഞങ്ങള്‍ വെടിവച്ചിട്ടിട്ടുണ്ടെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു,' ഡിജി ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.

മൂന്ന് ഇന്ത്യന്‍ ജെറ്റുകള്‍ സൈന്യം വെടിവച്ചിട്ടതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍,പറഞ്ഞു.

'പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ പഞ്ചാബ് പ്രവിശ്യയിലെ ബട്ടിന്‍ഡയില്‍ ഒരു ജെറ്റും, ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ അവന്തിപോറയിലും അഖ്‌നൂറിലും രണ്ട് ജെറ്റുകളും ഞങ്ങള്‍ വെടിവച്ചുവീഴ്ത്തി. ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജെറ്റുകള്‍ അവരുടെ വ്യോമാതിര്‍ത്തിയിലായിരുന്നു, ഞങ്ങള്‍ മിസൈലുകള്‍ പ്രയോഗിച്ചു,' പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'പാകിസ്താനിലെ സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങളിലൂടെയാണ് ഇന്ത്യ സംഘര്‍ഷം ആരംഭിച്ചത്. ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടിവന്നു. ഞങ്ങളുടെ പരമാധികാരം സംരക്ഷിക്കേണ്ടിവന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.