അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു

അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു


ന്യൂഡല്‍ഹി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷ ഉറപ്പാക്കാന്‍ അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിരവധി സംസ്ഥാനങ്ങളിലെ അധികൃതര്‍ ഉത്തരവിട്ടു.

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളും മേഖലയിലെ നിരവധി വിമാനത്താവളങ്ങളും അടച്ചുപൂട്ടി.

പഞ്ചാബില്‍ മുന്‍കരുതല്‍ നടപടിയായി ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, അമൃത്സര്‍, ഗുരുദാസ്പൂര്‍ എന്നിവയുള്‍പ്പെടെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ ബുധനാഴ്ച അടച്ചുപൂട്ടി.

ഫിറോസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവിട്ടിരുന്നു. പത്താന്‍കോട്ടില്‍ അടുത്ത 72 മണിക്കൂര്‍ സ്‌കൂളുകള്‍ അടച്ചിടും.

അമൃത്സര്‍, ഗുരുദാസ്പൂര്‍, ഫാസില്‍ക്ക ജില്ലകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു.

കൂടാതെ, അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങള്‍ രാവിലെ 10 മണി വരെ നിര്‍ത്തിവച്ചു.

ഉത്തര്‍പ്രദേശില്‍ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം അധികൃതര്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യു പി പൊലീസിന്റെ എല്ലാ ഫീല്‍ഡ് ഫോഴ്സേഷനുകളും പ്രതിരോധ യൂണിറ്റുകളുമായി അടുത്ത് ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഡി ജി പി ഓഫീസ് പോസ്റ്റ് ചെയ്തു.

ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാന്‍ യു പി പൊലീസ് ജാഗ്രത പാലിക്കുകയും സജ്ജരായിരിക്കുകയും പൂര്‍ണ്ണമായും തയ്യാറെടുക്കുകയും ചെയ്യുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

രാജസ്ഥാനിലെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും ഉയര്‍ന്ന അലേര്‍ട്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ബിക്കാനീര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു.

സുരക്ഷാ നടപടിയായി ഗംഗാനഗര്‍, ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ എന്നീ അതിര്‍ത്തി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചു.

സ്‌കൂളുകള്‍ അടക്കുകയും മോക്ക് ഡ്രില്ലുകള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 

മുന്‍കരുതല്‍ നടപടിയായി ജമ്മു കശ്മീര്‍ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചു.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളും കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ രമേശ് കുമാര്‍ എക്‌സില്‍ പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബാരാമുള്ള, കുപ്വാര, ഗുരേസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ അടച്ചിടുമെന്ന് കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് കുമാര്‍ ബിധുരി പറഞ്ഞു.

കൂടാതെ, സംഘര്‍ഷാവസ്ഥ വര്‍ധിച്ചുവരുന്നതിനാല്‍ കശ്മീര്‍ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു.