ദേര്‍ അല്‍ബലാഹ്, ഗാസ മുനമ്പ് : ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും രണ്ട് പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ കുറഞ്ഞത് 92 പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പറഞ്ഞു. വിനാശകരമായ യുദ്ധം ഇപ്പോള്‍ 20ാം മാസത്തിലേക്ക് കടക്കുന്നതോടെ, ഗാസാ മുനമ്പില്‍ ആക്രമണം ശക്തമാക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
മധ്യ ഗാസയിലെ ഒരു പ്രദേശത്തെ ലക്ഷ്യമിട്ട് ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 33 പേര്‍ കൊല്ലപ്പെടുകയും നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യഥാര്‍ത്ഥ മരണസംഖ്യ ഇതിനെക്കാള്‍ കൂടുതലായിരിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
ഗാസയില്‍ മുമ്പ് ജീവിച്ചിരിപ്പുണ്ടെന്ന് കരുതിയിരുന്ന മൂന്ന് ബന്ദികളുടെ അതിജീവനത്തെക്കുറിച്ച് 'സംശയമുണ്ട്' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് അവിടെ ആക്രമണം ശക്തമാക്കിയത്. ബന്ദികളെന്ന് കരുതപ്പെടുന്ന 24 പേരില്‍ 21 പേര്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ഗാസയില്‍ അവശേഷിക്കുന്ന ബന്ദികളുടെ കുടുംബങ്ങളെ ഈ വാര്‍ത്ത പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ഇതിനിടെ സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് അംഗം ഖാലിദ് അഹ്മദ് അല്‍അഹ്മദ് കൊല്ലപ്പെട്ടു.