വത്തിക്കാന്‍ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് രണ്ടാം ദിനവും കറുത്ത പുകയുയര്‍ന്നു; മാര്‍പാപ്പയാരെന്ന് തീരുമാനമായില്ല

വത്തിക്കാന്‍ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് രണ്ടാം ദിനവും കറുത്ത പുകയുയര്‍ന്നു; മാര്‍പാപ്പയാരെന്ന് തീരുമാനമായില്ല


വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ രണ്ടാം റൗണ്ടില്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാന്‍ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് കറുത്ത പുകയുയര്‍ന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 89 വോട്ട് ആര്‍ക്കും നേടാനായില്ല.

ഇന്ന് വൈകുന്നേരം മൂന്നാംറൗണ്ട് നടക്കും. ദിവസം നാല് പ്രാവശ്യമായിരിക്കും വോട്ടെടുപ്പ് നടക്കുക. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10നും 11നും ഇടയിലാണ് അടുത്ത റൗണ്ടിന്റെ ഫലമറിയുക.

വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.യൂറോപ്പില്‍ നിന്നും ഇറ്റലിയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്.കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.

89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത പിന്‍ഗാമിയാകും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സമവായം ആയില്ലെങ്കില്‍ ആ ബാലറ്റുകള്‍ കത്തിക്കും.ഇതോടെയാണ് സിസ്‌റ്റേയന്‍ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരുന്നത്. ബാലറ്റുകള്‍ക്കൊപ്പം പൊട്ടാസ്യം പെര്‍ക്ലോറേറ്റ്, ആന്താസിന്‍, സള്‍ഫര്‍ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോള്‍ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവില്‍ ഒരു കര്‍ദിനാളിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ സിസ്‌റ്റേയന്‍ ചാപ്പലിലെ ചിമ്മിനിയില്‍ക്കൂടി വെളുത്ത പുക വരും. അവസാനവോട്ടെടുപ്പിലെ ബാലറ്റുകള്‍ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നീ രാസവസ്തുക്കള്‍ കൂടി ചേര്‍ക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാര്‍പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.