മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കമായി

മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കമായി


വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് തുടക്കമായി. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാനി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുത്ത വിശുദ്ധ കുര്‍ബാന നടന്നു.

ബുധനാഴ്ച സിസ്‌റ്റൈന്‍ ചാപ്പലില്‍ വത്തിക്കാന്‍ സമയം വൈകുന്നേരം നാലരയ്ക്ക് കോണ്‍ക്ലേവിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. 70 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി സിസ്‌റ്റൈന്‍ ചാപ്പലിലേക്കു പ്രവേശിച്ചു.

ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിച്ചതിനു ശേഷമാണു കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവിനായി ചാപ്പലില്‍ പ്രവേശിച്ചത്.

പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള ചില പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഫിലിപ്പിനോ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍, ഹംഗേറിയന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ തുടങ്ങിയവരുടെ പേരുകളാണു സജീവമായി കേള്‍ക്കുന്നത്.