മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സൂചന? രാഷ്ട്രപതിയെ കണ്ടു മോഡി; ശ്രദ്ധ മൂന്ന് രാഷ്ട്രീയ കണക്കുകൂട്ടലുകളിൽ

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സൂചന? രാഷ്ട്രപതിയെ കണ്ടു മോഡി; ശ്രദ്ധ മൂന്ന് രാഷ്ട്രീയ കണക്കുകൂട്ടലുകളിൽ


ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവെച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായത്.

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലും മത്സ്യ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലും സഹമന്ത്രിയായിരുന്ന ജോർജ് കുര്യനെ ബിജെപി ഇത്തവണ രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്തിരുന്നില്ല. ജൂൺ 21നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.

അതേസമയം, കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെയും രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്തിട്ടില്ല. എന്നാൽ നിയമപ്രകാരം ആറുമാസം വരെ എംപിയല്ലാതെയും മന്ത്രിയായി തുടരാൻ അദ്ദേഹത്തിന് സാധിക്കും. ഇതിനിടെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതെന്ന് ബിട്ടു വ്യക്തമാക്കിയിട്ടുണ്ട്.

'ഒരു വ്യക്തി, ഒരു പദവി' നയം

ഡൽഹി ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹർഷ് മൽഹോത്രയും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനായ പങ്കജ് ചൗധരിയും നിലവിൽ കേന്ദ്ര സഹമന്ത്രിമാരാണ്. ബിജെപിയുടെ 'ഒരു വ്യക്തി, ഒരു പദവി' നയം അനുസരിച്ച് ഇവർ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

പുനഃസംഘടനയ്ക്ക് പിന്നിലെ മൂന്ന് പ്രധാന കണക്കുകൂട്ടലുകൾ

മന്ത്രിസഭാ പുനഃസംഘടനയിൽ മൂന്ന് കാര്യങ്ങളാണ് പ്രധാനമായി പരിഗണിക്കപ്പെടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ഒന്നാമത്, അടുത്തിടെ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കും എൻഡിഎയിലേക്കും എത്തിയ നേതാക്കളെ ഉൾപ്പെടുത്തൽ. ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ രാജ്യസഭാംഗം രാഘവ് ഛദ്ദ ഉൾപ്പെടെയുള്ളവർ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നവരിൽ മുൻനിരയിലാണ്. തൃണമൂൽ കോൺഗ്രസിലെയും ശിവസേന (ഉദ്ധവ് വിഭാഗം) യിലെയും വിമത നേതാക്കളുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് സൂചന.

രണ്ടാമത്, പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള രാഷ്ട്രീയ നീക്കം. ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി (ഡിലിമിറ്റേഷൻ) ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികൾക്ക് ആവശ്യമായ പ്രത്യേക ഭൂരിപക്ഷം നേടുക എന്നതാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

മൂന്നാമത്, അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങൾ. ശിരോമണി അകാലിദളിന്റെ പിന്തുണയില്ലാതെ സംസ്ഥാനത്ത് സ്വതന്ത്ര ശക്തിയായി വളരാനുള്ള ശ്രമത്തിലാണ് ബിജെപി.

പഞ്ചാബിൽ രാഘവ് ഛദ്ദയ്ക്ക് സാധ്യത?

പഞ്ചാബിൽ നിന്നുള്ള പ്രാതിനിധ്യം ശക്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുമെന്ന സൂചനകളുണ്ട്. ആം ആദ്മി പാർട്ടിയുടെ മുൻ നേതാവും രാജ്യസഭയിലെ യുവമുഖവുമായ രാഘവ് ഛദ്ദയുടെ പേര് മന്ത്രിസ്ഥാനത്തിനായി ഉയർന്നുകേൾക്കുന്നു. മുൻ പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖറിന്റെയും പേര് ചർച്ചയിലുണ്ട്.

ഇതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പഞ്ചാബിലെ സംഘടനാ പര്യടനം പാതിവഴിയിൽ അവസാനിപ്പിച്ച് ഡൽഹിയിലേക്ക് മടങ്ങിയതും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കരുത്തേകിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭാ യോഗം ജൂൺ 24ന് ചേരാനിരിക്കെ പുനഃസംഘടന സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമോയെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.