വന്ദേഭാരത് ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

വന്ദേഭാരത് ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു


ഹൗറ: ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹൗറയില്‍ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിച്ചത്. 

വിമാനത്തിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സ്ലീപ്പര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സ്ലീപ്പര്‍ ട്രെയിന്‍ ഹൗറ- ഗുവാഹാട്ടി റൂട്ടിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂര്‍ കുറയ്ക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ട്രെയിനില്‍ ആകെ 16 കോച്ചുകളാണുള്ളത്.

ഇതില്‍ 11 എസി ത്രീ-ടയര്‍ കോച്ചുകളും 4 എസി ടു-ടയര്‍ കോച്ചുകളും ഒരു ഒന്നാംക്ലാസ് എ സി കോച്ചും ഉള്‍പ്പെടുന്നു.

823 പേര്‍ര്‍ക്കാണ് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുക. ട്രെയിനില്‍ സുരക്ഷയ്ക്കായി കവച്, എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 400 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് എസി ത്രി ടയര്‍ ടിക്കറ്റുകള്‍ക്ക് 960 രൂപ മുതലാണ് ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളോടെപ്പം പ്രാദേശിക വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഗുവാഹാട്ടിയില്‍ നിന്നുള്ള യാത്രയില്‍ ആസാമി വിഭവങ്ങളും കൊല്‍ക്കത്തയില്‍ നിന്നുള്ള യാത്രയില്‍ ബംഗാളി വിഭവങ്ങളും വിളമ്പും. മികച്ച കുഷ്യനുകളോട് കൂടിയ ബര്‍ത്തുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, ശബ്ദം കുറഞ്ഞ യാത്ര എന്നിവയാണ് പ്രത്യേകത. രാത്രി ഭക്ഷണവും രാവിലത്തെ ചായയും ഉള്‍പ്പെടുന്ന രാത്രികാല സര്‍വീസാണ് ഉള്ളത്.