ഷാരൂഖ് നടന്‍; റാണി മുഖര്‍ജി നടി: വിജയരാഘവനും ഉര്‍വശിക്കും മികച്ച സഹതാരങ്ങള്‍ക്കുള്ള പുരസ്‌ക്കാരം

ഷാരൂഖ് നടന്‍; റാണി മുഖര്‍ജി നടി: വിജയരാഘവനും ഉര്‍വശിക്കും മികച്ച സഹതാരങ്ങള്‍ക്കുള്ള പുരസ്‌ക്കാരം


ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്മാരായി ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയും (12ത്ത് ഫെയില്‍) തെരഞ്ഞെടുക്കപ്പെട്ടു. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ) മികച്ച നടി. 12ത്ത് ഫെയില്‍ (ഹിന്ദി) ആണ് മികച്ച ചിത്രം. റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി) യാണ് മികച്ച ജനപ്രിയ ചിത്രം. ദി കേരള സ്റ്റോറി (ഹിന്ദി) ഒരുക്കിയ സുദീപ്‌തോ സെന്‍ ആണ് മികച്ച സംവിധായകന്‍. ദി കേരള സ്റ്റോറി പകര്‍ത്തിയ പ്രശന്തനു മൊഹാപാത്രയ്ക്കാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം.

മലയാളത്തില്‍ നിന്നും ഉര്‍വശിയും വിജയരാഘവനും മികച്ച സഹനടിയും സഹനടനും. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് പുരസ്‌ക്കാരത്തിന് അര്‍ഹയായത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ അവാര്‍ഡിലെത്തിച്ചു. 

മികച്ച സഹനടനായി വിജയരാഘവനോടൊപ്പം  മുത്തുപേട്ടൈ സോമു ഭാസ്‌കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കൊപ്പം ജാന്‍കി ബോഡിവാലയും (ഗുജറാത്തി ചിത്രം വഷ്) പങ്കുവെച്ചു. 

സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കേരളത്തിലെ പ്രളയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്തണി ജോസഫ് ചിത്രം 2018ലെ വര്‍ക്കിന് മോഹന്‍ദാസിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കും പൂക്കാലത്തിന്റെ എഡിറ്റിംഗിന്  മിഥുന്‍ മുരളി മികച്ച എഡിറ്ററുമായി. മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് ഉള്ളൊഴുക്ക് നേടി.

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ എം കെ ഹരിദാസ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ എന്ന ചിത്രം പുരസ്‌ക്കാരം നേടി. 

മറുഭാഷാ ചിത്രങ്ങളിലെ സാങ്കേതിക വിഭാഗത്തിലും മലയാളികള്‍ക്ക് പുരസ്‌കാരങ്ങള്‍ ഉണ്ട്. മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്‌കാരം മലയാളികളായ സച്ചിന്‍ സുധാകരനും ഹരിഹരന്‍ മുരളീധരനും ഹിന്ദി ചിത്രം അനിമലില്‍ കരസ്ഥമാക്കി. അനിമലിലെ മികവിന് എം ആര്‍ രാജാകൃഷ്ണനും മികച്ച റീ റെക്കോര്‍ഡിംഗ് മിക്‌സര്‍ക്കുള്ള പ്രത്യേക പരാമര്‍ശം നേടി.