ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തുന്ന ചര്‍ച്ചകള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒന്നിലധികം മേഖലകളിലായി ഇന്ത്യ- കൊറിയ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് കരുതുന്നതായി ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു. 

എട്ട് വര്‍ഷത്തിനു ശേഷമാണ് ഒരു ദക്ഷിണ കൊറിയന്‍ നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ലീയോടൊപ്പം പ്രഥമ വനിത കിം ഹിയാ-ക്യുങ്ങുമുണ്ട്. 

2015ല്‍ ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം നൂതന ഉത്പാദനം, സെമികണ്ടക്ടറുകള്‍, പ്രതിരോധ ഉത്പാദനം, ഹരിത ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ നവീകരണം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിലേക്ക് നയിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനികള്‍ ഇന്ത്യയുടെ വ്യാവസായിക, ഉപഭോക്തൃ മേഖലകളിലും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ കൊറിയയിലും സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ ഏകദേശം 25- 30 ബില്യണ്‍ ഡോളറാണ്. എന്നിരുന്നാലും ഇന്ത്യ വ്യാപാര കമ്മി നേരിടുന്നു. 2030 ആകുമ്പോഴേക്കും 50 ബില്യണ്‍ ഡോളറിന്റെ വ്യാപാര ലക്ഷ്യം കൈവരിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.  

ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി മോഡിയുമായി പസിഡന്റ് ലീ ജെയ്-മ്യുങ്ങ് കൂടിക്കാഴ്ച നടത്തുക. 

'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് കീഴിലുള്ള സെമികണ്ടക്ടറുകള്‍, ഹരിത ഊര്‍ജ്ജം, പ്രതിരോധ നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ധാരണാപത്രങ്ങള്‍ ചര്‍ച്ചകളുടെ ഭാഗമായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ വിപുലീകരണവും ഇതില്‍ ഉള്‍പ്പെടുന്നു.

നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും വിതരണ ശൃംഖല പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമായി ഇരു രാജ്യങ്ങളിലെയും വ്യവസായ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ബിസിനസ് ഫോറത്തിലും ലീ പങ്കെടുക്കും. പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയോടെയാണ് സന്ദര്‍ശനം അവസാനിക്കുക.