കൊൽക്കത്ത:പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, രാജ്യസഭാംഗം പ്രകാശ് ചിക് ബറായിക് രാജിവച്ചു. ഈ ആഴ്ചയിൽ ടിഎംസിയിൽ നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ രാജ്യസഭാംഗമാണ് അദ്ദേഹം. തുടർച്ചയായ രാജികളും വിമത നീക്കങ്ങളും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രതിസന്ധിയുടെ ആദ്യ സൂചന സംസ്ഥാന നിയമസഭയിലാണ് പ്രകടമായത്. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 58 വിമത ടിഎംസി എംഎൽഎമാരെ സ്പീക്കർ പ്രധാന പ്രതിപക്ഷ ബ്ലോക്കായി അംഗീകരിച്ചു. ഇതോടെ നിയമസഭയിൽ ടിഎംസിക്ക് വലിയ തിരിച്ചടിയേറ്റു.
തുടർന്ന് പാർലമെന്ററി തലത്തിലും വിമത നീക്കങ്ങൾ ശക്തമായി. എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ച ബരാസത്ത് എംപി കാകോലി ഘോഷ് ദസ്തിദാർ, തനിക്കൊപ്പം ഏകദേശം 20 എംപിമാരുടെ പിന്തുണയുണ്ടെന്നും അവർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചു. സായോണി ഘോഷ്, മാലാ റോയ്, യൂസഫ് പത്താൻ, ശതാബ്ദി റോയ്, ദേവ് അധികാരി തുടങ്ങി നിരവധി പ്രമുഖ എംപിമാർ വിമതപക്ഷത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ രാജ്യസഭാംഗം സുഷ്മിത ദേവിന്റെ രാജിയും അംഗീകരിക്കപ്പെട്ടു. അതിന് മുൻപ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റായ് പാർട്ടിയുടെയും രാജ്യസഭയുടെയും അംഗത്വം രാജിവച്ച് മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തെ വിമർശിച്ചിരുന്നു.
പ്രതിസന്ധിക്കിടെ ടിഎംസിയും കോൺഗ്രസും തമ്മിലുള്ള ബന്ധം ശക്തമാകുന്നുവെന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. മമത ബാനർജി ഡൽഹിയിൽ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. ഇതോടെയാണ് ടിഎംസികോൺഗ്രസ് ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ അത്തരമൊരു നിർദേശം നിലവിൽ പരിഗണനയിലില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ബിജെപി എംപി രാജു ബിസ്റ്റ മമത ബാനർജിയെ വിമർശിച്ച് രംഗത്തെത്തി. 'കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് രൂപം കൊണ്ട ടിഎംസി വീണ്ടും കോൺഗ്രസിലേക്ക് മടങ്ങേണ്ടിവരുന്നത് മമതയുടെ രാഷ്ട്രീയ പരാജയമാണ്. 'മാ, മാട്ടി, മാനുഷ്' എന്ന മുദ്രാവാക്യവുമായി തുടങ്ങിയ പാർട്ടി ഇപ്പോൾ കോൺഗ്രസ് ആശയങ്ങൾക്ക് കീഴടങ്ങുകയാണ്' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും ബിധാൻനഗർ മേയർ കൃഷ്ണ ചക്രബർത്തിയും സ്ഥാനമൊഴിഞ്ഞു. ടിഎംസി നേതാവ് ജഹാംഗീർ ഖാനെ വഞ്ചനാക്കേസിൽ ഇന്ത്യനേപ്പാൾ അതിർത്തിക്ക് സമീപത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതും പാർട്ടിക്ക് തിരിച്ചടിയായി.
തുടർച്ചയായ രാജികൾ, വിമത നീക്കങ്ങൾ, നേതൃത്വത്തിനെതിരായ പ്രതിഷേധം, കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയോടെ ടിഎംസി സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
ടിഎംസിയിൽ കലാപം രൂക്ഷം; രാജ്യസഭ എംപിയും രാജിവച്ചു, കോൺഗ്രസ് ലയന അഭ്യൂഹങ്ങൾക്കിടെ പ്രതിസന്ധി കടുക്കുന്നു
