ഇന്ത്യ- പാക് സംഘര്‍ഷ പരിഹാരത്തില്‍ ഇടപെട്ടതില്‍ അഭിമാനമെന്ന് ട്രംപ്; മൂന്നാം കക്ഷിയില്ലെന്ന് ഇന്ത്യ

ഇന്ത്യ- പാക് സംഘര്‍ഷ പരിഹാരത്തില്‍ ഇടപെട്ടതില്‍ അഭിമാനമെന്ന് ട്രംപ്; മൂന്നാം കക്ഷിയില്ലെന്ന് ഇന്ത്യ


വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ യു എസ് പ്രധാന പങ്കുവഹിച്ചെന്നും ട്രംപ് ആവര്‍ത്തിച്ചു. ചരിത്രപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച ഇരു രാഷ്ട്രത്തലവന്മാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

തീരുമാനമെടുക്കാന്‍ വിവേകവും ധൈര്യവും കാണിച്ച ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും നേതൃത്വങ്ങളില്‍ വളരെ അഭിമാനിക്കുന്നു. സംഘര്‍ഷം അവസാനിപ്പിച്ചിരുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് നിരപരാധികളുമായ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ചരിത്രപരവും വീരോചിതവുമായ ഈ തീരുമാനത്തിലെത്താന്‍ നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ യു എസ് അഭിമാനിക്കുന്നെന്നും ട്രംപ് പറഞ്ഞു. 

എന്നാല്‍ ട്രംപിന്റെ വാദം ഇന്ത്യ തള്ളി. പാക്കിസ്ഥാന്‍ നേരിട്ടു ചര്‍ച്ചയ്ക്കു വിളിക്കുകയായിരുന്നെന്നും കശ്മീര്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.