തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടു പേര്‍ കാട്ടാനാക്രമണത്തില്‍ മരിച്ചു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
അതേസമയം ഇരുവരുടെയും മരണം കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സതീഷും അംബികയും കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയായിരുന്നുവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ ശരീരം പൊലീസ് എത്തിയ ശേഷം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിഷയം പൊലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മരിച്ച സതീഷിനെയും അംബികയെയും കൂടാതെ മറ്റു രണ്ടു ബന്ധുക്കള്‍ കൂടി കാട്ടിലേക്ക് പോയിരുന്നു. രാത്രി കാട്ടാനയുടെ ആക്രമണം ഉണ്ടായപ്പോള്‍ ചിതറി ഓടുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. മദപ്പാടുള്ള മഞ്ഞക്കൊമ്പന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മലക്കപ്പാറയിലും കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.
തൃശൂര്‍ അതിരപ്പിള്ളി വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
