ഗൂഢാലോചനയുടെ തുടക്കം മഞ്ജുവിന്റെ പ്രസംഗത്തില്‍ നിന്ന്: ദിലീപ്

ഗൂഢാലോചനയുടെ തുടക്കം മഞ്ജുവിന്റെ പ്രസംഗത്തില്‍ നിന്ന്: ദിലീപ്


കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗത്തിന് ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് നടന്‍ ദിലീപ്.

അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വന്ന കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു ദിലീപ്.

അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലീസും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയത്. മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞിരിക്കുകയാണിപ്പോള്‍.

ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നു പറയുന്നത് എന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതാണ്. സമൂഹത്തില്‍ തന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നു. വക്കീലായ രാമന്‍പിള്ളയോടും നന്ദി- ദിലീപ് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് താര സംഘടനയായ അമ്മ കൊച്ചിയില്‍ നടത്തിയ യോഗത്തിലാണ്. നടി മഞ്ജു വാര്യരാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്.

ഈ കേസിലെ മുഖ്യസാക്ഷികളില്‍ ഒരാളായിരുന്ന മഞ്ജു കോടതിയില്‍ നല്‍കിയ മൊഴികള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതി വിധിയിലൂടെ മാത്രമേ ഈ മൊഴികള്‍ പുറത്തുവരൂ.