കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു


കണ്ണൂര്‍ : കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പല്‍ അപകടം. കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. 650ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്.

കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ പടിഞ്ഞാറന്‍ തീരമേഖലയിലാണ് ഭാഗത്തായാണ് തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കപ്പലില്‍ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലില്‍ ചാടിയെന്നാണ് വിവരം.  കേരള തീരത്തിന് 120 കിലോമീറ്റര്‍ അകലെ ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. 

കോസ്റ്റുകാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 

 കണ്ടെയ്‌നറുകള്‍ വീണതായി ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച പ്രാഥമിക വിവരം കോസ്റ്റ്ഗാര്‍ഡ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലില്‍ നിരവധി പൊട്ടിത്തെറികളുണ്ടായതായും വിവരമുണ്ട്.  കപ്പലിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തുന്നത്.

22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി, രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.