ആന്ധ്രാ നിക്ഷേപം: മന്ത്രി പി. രാജീവും കിറ്റെക്‌സ് എം.ഡിയും തമ്മില്‍ വാക്‌പോര്

ആന്ധ്രാ നിക്ഷേപം: മന്ത്രി പി. രാജീവും കിറ്റെക്‌സ് എം.ഡിയും തമ്മില്‍ വാക്‌പോര്


കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിന്റെ ആന്ധ്രയിലെ പുതിയ നിക്ഷേപ നിര്‍ദ്ദേശത്തെച്ചൊല്ലി വ്യവസായ മന്ത്രി പി. രാജീവും കിറ്റെക്‌സ് എംഡി സാബു എം. ജേക്കബും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍. ശനിയാഴ്ച ആന്ധ്രാ മന്ത്രി എസ്. സവിത കിറ്റെക്‌സ് എം.ഡിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചകളാണ് വാക്‌പോരിന് വഴിയൊരുക്കിയത്.

കേരളത്തില്‍ മികച്ച വ്യവസായ അന്തരീക്ഷമാണെന്നും കിറ്റെക്‌സ് കമ്പനിയെ ഇവിടെനിന്ന് ആരും ഓടിച്ചിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞപ്പോള്‍ സഹി കെട്ടാണ് 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്ക് മാറ്റിയതെന്ന് സാബുജേക്കബ് തിരിച്ചടിച്ചു. 

സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും എല്‍ഡിഎഫും ഒന്നിച്ചുനിന്നാണ് കിറ്റക്‌സിനെ ആക്രമിക്കുന്നതെന്ന് സാബു ജേക്കബ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എത്ര ശ്രമിച്ചിട്ടും  ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിന് മേല്‍ ചുമത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. കേരളം ആരുടെയും പിതൃസ്വത്തല്ല. പി രാജിവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും സാബു എം. ജേക്കബ് പറഞ്ഞു.

എന്നാല്‍, കിറ്റെക്‌സ് എംഡിയുടെ പ്രസ്താവന രാഷ്ട്രീയ നേതാവിന്റേതായി കണ്ടാല്‍ മതിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കിറ്റെക്‌സ് കമ്പനി വളര്‍ന്നത് കേരളത്തില്‍ നിന്നാണ്. അവരുടെ പ്രവര്‍ത്തനത്തില്‍ ഒരു മിനിട്ടു പോലും എന്തെങ്കിലും തടസമുണ്ടായിട്ടില്ല. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തും. മന:സമാധാനം വേണമെങ്കില്‍ സാബു ജേക്കബ് തന്നെ തീരുമാനിക്കണം. 

കേരളത്തിലെ വിദേശ നിക്ഷേപത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നൂറു ശതമാനം വളര്‍ച്ചയുണ്ടായി. ആന്ധ്രയേയും പഞ്ചാബിനേയും പിന്തള്ളി ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. ഇവിടെ വ്യവസായികളെ ഓടിക്കുകയാണോയെന്ന് ചോദിക്കുന്നവരാരും കേരളത്തിന്റെ ഈ നേട്ടം ചര്‍ച്ച ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഈ പ്രസ്താവനകളോടും ശക്തമായാണ് സാബു എം. ജേക്കബ് പ്രതികരിച്ചത്. 'ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണിത്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും,' കിറ്റെക്‌സ് എംഡി പറഞ്ഞു.

സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണ് മന്ത്രി ചെയ്യുന്നതെന്ന് സബ് എം. ജേക്കബ് കുറ്റപ്പെടുത്തി. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്‌ക്കെതിരെ സംസാരിച്ചത്. റിസ്‌കില്ലാത്ത അദ്ധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ആന്ധ്രയില്‍ പോയാലും മലയാളികള്‍ക്ക് ആദ്യം ജോലി കൊടുക്കും. മുഖ്യമന്ത്രിയുടെ സന്ദേശവുമായാണ് ആന്ധ്രാ മന്ത്രി വന്നത്. പേടി കൊണ്ടാണ് പല വ്യവസായികളും പ്രശ്‌നങ്ങള്‍ പുറത്തു പറയാത്തത്. കേരളത്തിലേക്കാള്‍ നല്ല ശമ്പളവും സൗകര്യവും മറ്റ് സംസ്ഥാനങ്ങളില്‍ കിറ്റെക്‌സ് നല്‍കും. തൊഴിലാളികളെ ചൂഷണം ചെയ്യല്‍ കിറ്റെക്‌സിന്റെ നയമല്ല. മന്ത്രി ഉദ്ദേശിക്കുന്ന മന:സമാധാനത്തിന്റെ വഴിക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു