തമിഴ്‌നാട്ടിലും ബംഗാളിലും 2026ല്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

തമിഴ്‌നാട്ടിലും ബംഗാളിലും 2026ല്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ


ന്യൂഡല്‍ഹി : 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലും ബംഗാളിലും ബിജെപി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധുരയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ പ്രഖ്യാപനം നടത്തിയത്.

അഴിമതി നിറഞ്ഞ ഡിഎംകെ ഭരണത്തെ പുറത്താക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. കൂടാതെ 2026 ല്‍ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ എന്റെ കണ്ണുകളും കാതുകളും തമിഴ്‌നാട്ടിലാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഡിഎംകെ സര്‍ക്കാര്‍ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ 10% പോലും പാലിച്ചിട്ടില്ല. വ്യാജ മദ്യ മരണങ്ങള്‍ മുതല്‍ ടാസ്മാക്കിലെ 39,000 കോടി രൂപയുടെ അഴിമതി വരെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. ഡിഎംകെ സര്‍ക്കാര്‍ 100% പരാജയപ്പെട്ട സര്‍ക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്ര ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും പ്രധാന വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്നും അമിത് ഷാ ആരോപിച്ചു. മോദിയുടെ ഫണ്ടുകള്‍ തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. ഫണ്ടുകള്‍ ഡിഎംകെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒഡീഷയിലെ വിജയം, ഹരിയാനയില്‍ ഭരണം നിലനിര്‍ത്തല്‍, 26 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ അധികാരം തിരിച്ചുപിടിക്കല്‍ തുടങ്ങിയ ബിജെപിയുടെ സമീപകാല തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ അമിത് ഷാ എടുത്തു പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മഹത്തായ ഭാഷകളില്‍ ഒന്നാണെന്ന് തമിഴിനെ വിശേഷിപ്പിച്ച അമിത് ഷാ, തന്റെ സന്ദേശം ആ ഭാഷയില്‍ എത്തിക്കാന്‍ കഴിയാത്തതില്‍ പ്രസംഗത്തിനിടെ ക്ഷമാപണം നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 
ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പ്രകാരം ത്രിഭാഷാ ഫോര്‍മുലയിലൂടെ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച തമിഴ്‌നാട് സര്‍ക്കാരുമായുള്ള ഭാഷാ യുദ്ധത്തിനിടയിലാണ് അമിത് ഷായുടെ പരാമര്‍ശം.