എ പദ്മകുമാറിനെ സി പി എം സസ്പെന്‍ഡ് ചെയ്തു

എ പദ്മകുമാറിനെ സി പി എം സസ്പെന്‍ഡ് ചെയ്തു


പത്തനംതിട്ട: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയര്‍ന്ന ഘട്ടത്തിലൊക്കെ നടപടിക്ക് മടിച്ച സി പി എം ഒടുവില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി അത് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. എത്ര കാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. മുതിര്‍ന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. പുറത്താക്കല്‍ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു.

നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാര്‍ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങിയതോടെ ഇനി തുറന്നു പറച്ചിലുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.