കേരളീയരുടെ വിദേശ വിദ്യാഭ്യാസ ഭ്രമം കുടുംബങ്ങളെ കടക്കെണിയിലാക്കുന്നു

കേരളീയരുടെ വിദേശ വിദ്യാഭ്യാസ ഭ്രമം കുടുംബങ്ങളെ കടക്കെണിയിലാക്കുന്നു


കൊച്ചി: മലയാളിയുവജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പടര്‍ന്നുപിടിച്ച വിദേശ വിദ്യാഭ്യാസ ഭ്രമം കുടുംബങ്ങളെ കടക്കെണിയിലാക്കുന്നു. പഠനാവശ്യങ്ങള്‍ക്കും വിദേശ യാത്രകള്‍ക്കും വിസ സംഘടിപ്പിക്കുന്നതിനുമൊക്കെയായി ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത ലക്ഷങ്ങള്‍ വരുന്ന വായ്പകള്‍തിരിച്ചടയ്ക്കാന്‍ വഴിയില്ലാതായതാണ് പലരെയും ആശങ്കയിലാഴ്ത്തുന്നത്. നിശ്ചിതകാലാവധിക്കുള്ളില്‍ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചട്ക്കാന്‍ കഴിയാതായാല്‍ കടക്കെണിയിലാവുകയും വായ്പത്തുകയും പലിശയും അധികരിച്ച് ജപ്തി ഭീഷണി അടക്കമുള്ള ഊരാക്കുടുക്കുകളില്‍ വീഴുകയും ചെയ്യും.

 വിദ്യാഭ്യാസ വായ്പകള്‍ ഒരുഘട്ടം കഴിയുമ്പോള്‍ ക്രൂരമായിരിക്കുമെന്ന് കൊച്ചിയില്‍ നിന്നുള്ള വിധവയായ ഷേര്‍ലി പോള്‍ (പേര് മാറ്റിയിരിക്കുന്നു) തന്റെ കഠിനമായ അനുഭവത്തിലൂടെയാണ് പഠിച്ചത്. 2010 ല്‍, മൂത്ത മകന്റെ ലണ്ടനിലെ ബിടെക് പഠനത്തിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 20 ലക്ഷം രൂപയാണ് അവര്‍ വായ്പ എടുത്തത്. എന്നാല്‍ 2015 ല്‍ വായ്പ തിരിച്ചടച്ചപ്പോഴേക്കും, ഏകദേശം 15% എന്ന ഉയര്‍ന്ന പലിശ നിരക്കും ഓരോ വിതരണത്തിനും 33% മാര്‍ജിന്‍ മണി നല്‍കേണ്ട ബാധ്യതയും കാരണം അവര്‍ക്ക് ഏകദേശം 50 ലക്ഷം രൂപയുടെ ബാധ്യത വന്നു.

'സെമസ്റ്റര്‍ ഫീസായി 13 ലക്ഷം രൂപ ഗഡു നല്‍കേണ്ടി വന്നപ്പോള്‍, ബാങ്ക് 10 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഓരോ തവണയും 3 ലക്ഷം രൂപ പുറമെ നിന്ന് കണ്ടെത്തേണ്ടി വന്നുവെന്നും അവര്‍ ഓര്‍ക്കുന്നു.

2016 ല്‍, മകന്റെ യുഎസിലെ ബിരുദാനന്തര പഠനത്തിനായി അവര്‍ കാനറ ബാങ്കില്‍ നിന്ന് മറ്റൊരു വിദ്യാഭ്യാസ വായ്പയായി  35 ലക്ഷം രൂപ  എടുത്തു. ഇത്തവണ പലിശ നിരക്ക് കുറവായിരുന്നു, 11% ല്‍ തുടങ്ങി ഒടുവില്‍ 9% ആയി കുറഞ്ഞു. പക്ഷേ, മൊത്തം തിരിച്ചടവ് ഇപ്പോഴും 50 ലക്ഷം രൂപയായി ഉയര്‍ന്നു. 'കഴിഞ്ഞ വര്‍ഷം വായ്പ തീര്‍ക്കാന്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്‌ക്കേണ്ടിവന്നുവെന്ന് അവര്‍ പറയുന്നു. 'എന്റെ ഇളയ മകന് മറ്റൊരു വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, എന്റെ മൂത്ത മകന്‍ ചോദിച്ചത് ഒരുതവണകൂടി ഇതേ ആഘാതത്തിലൂടെ കടന്നുപോകാന്‍ ആഗ്രഹമുണ്ടോ? എന്നാണ്.

ഷേര്‍ലിയുടെ ഭാഗ്യവശാല്‍, അവരുടെ മകന് ബിരുദാനന്തരം യുഎസില്‍ നല്ല ശമ്പളമുള്ള ജോലി ലഭിച്ചു. എന്നാല്‍ മറ്റു പലര്‍ക്കും അത്ര ഭാഗ്യമുണ്ടായിട്ടില്ല.

ചോറ്റാനിക്കരയിലെ ഒരു ഹോമിയോപ്പതി കോളേജിലെ ഫാക്കല്‍റ്റി അംഗമായ ഡോ. സതീഷ്, മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപ കടം വാങ്ങി. വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു. എന്നാല്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം യൂറോപ്പില്‍ ജോലി അന്വേഷിച്ച് നിരാശനായി രണ്ട് വര്‍ഷത്തിനുശേഷം അദ്ദേഹത്തിന് തൊഴില്‍രഹിതനായി കേരളത്തിലേക്ക് മടങ്ങേണ്ടിവന്നു.

അദ്ദേഹം മാത്രമല്ല ഈ അവസ്ഥ നേരിട്ടത്. രണ്ട് വര്‍ഷത്തെ പോസ്റ്റ്സ്റ്റഡി വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ വിദേശത്ത് ശരിയായ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍, നിരവധി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് മടങ്ങുന്നുണ്ട്. പലരും ആഹാരത്തിനും താമസത്തിനുമുള്ള തുകയെങ്കിലും സമ്പാദിക്കാന്‍ തങ്ങളുടെ അവസാന മാസങ്ങള്‍ വിദേശത്ത് റീട്ടെയില്‍ സ്‌റ്റോറുകളിലും, ഇന്ധന സ്‌റ്റേഷനുകളിലും, പബ്ബുകളിലും, മറ്റും ജോലി ചെയ്ത് ചെലവഴിക്കുകയാണ്.

വിദ്യാഭ്യാസ വായ്പകളുടെ ഭാരം കുടുംബങ്ങളുടെ മേല്‍ വരുത്തുന്ന വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം അമ്പരപ്പിക്കുന്നതാണ്.  ഉയര്‍ന്ന ശമ്പളമുള്ള വിദേശ ജോലികളിലേക്കും ഉയര്‍ന്ന വളര്‍ച്ചയിലേക്കുമുള്ള ഒരു വഴി എന്ന നിലയില്‍ മിക്ക കേസുകളിലും, വിദേശ വിദ്യാഭ്യാസം ഒരു സുവര്‍ണ്ണ ടിക്കറ്റായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഫലത്തില്‍ അത് പലര്‍ക്കും ഒരു സാമ്പത്തിക പ്രതിസന്ധിയായി മാറിയിരിക്കുന്നു.

'ഏറ്റവും കൂടുതല്‍ തുറന്നുകാട്ടപ്പെട്ട കേരളം'

പുറത്തുവരുന്ന കണക്കുകള്‍ പ്രതിസന്ധിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, വിദ്യാഭ്യാസ വായ്പകളില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തി. 2,57,669 വിദ്യാര്‍ത്ഥി അക്കൗണ്ടുകളിലായി ആകെ 9,387.11 കോടി രൂപയുടെ വായ്പാകുടിശ്ശികയുള്ളതായും കാണാം. ഇതിനര്‍ത്ഥം വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കടത്തിന്റെ ഭാരം വഹിക്കുന്ന കുടുംബങ്ങള്‍ ഏതാണ്ട് അത്രയും തന്നെയാണെന്നാണ്. ഇതേകാലയളവില്‍ മഹാരാഷ്ട്രയില്‍ 6,158.22 കോടി രൂപയും ആന്ധ്രാപ്രദേശില്‍ 5,168.34 കോടി രൂപയും തെലങ്കാനയില്‍ 5,103.77 കോടി രൂപയും വിദ്യാഭ്യാസ വായ്പകളുണ്ടായിരുന്നു. കേരളത്തിലെ 880.74 കോടി രൂപയുടെ വായ്പകള്‍ ഇതിനകം തന്നെ നിഷ്‌ക്രിയ ആസ്തികളായി (എന്‍പിഎ) മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം, ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 9.38% വരും.

കുടിശ്ശിക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ബാങ്കുകള്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് വായ്പാ കുടിശ്ശിക ഈടാക്കുന്നതിനാല്‍ വായ്പാകുടിശ്ശികയുള്ളവര്‍ കൂടുതല്‍ കൂടുതല്‍ തങ്ങളടെ ആസ്തികള്‍ പണയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതുമൂലം സാധാരണയായി 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് ഈടായി ഉപയോഗിക്കുന്ന ഭൂമിയോ വീട്ടുപകരണങ്ങളോ വിറ്റഴിക്കേണ്ടിവരുന്നുണ്ട്. 'ഇത്തരം കേസുകളില്‍ വര്‍ദ്ധനവ്  കാണുന്നുണ്ടെന്ന് ഒരു സ്വകാര്യ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'മിക്ക കുടുംബങ്ങളും വിദേശ ജോലിയിലായ'

നിയമ നടപടികളില്‍ വര്‍ദ്ധനവ്

നിയമപരമായ ഇടപെടലുകളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 'ബാങ്കുകള്‍ പണയപ്പെടുത്തിയ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ പോകുമ്പോള്‍, കടം വാങ്ങുന്നവര്‍ പലപ്പോഴും സ്‌റ്റേയ്ക്കായി കോടതികളിലേക്ക് ഓടുകയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ഒരു അഭിഭാഷകന്‍ പറഞ്ഞു. 'സാങ്കേതികമായി, കോടതികള്‍ക്ക് അധികാരപരിധിയില്ല, പക്ഷേ ദീര്‍ഘകാല നിയമ പോരാട്ടങ്ങള്‍ ഒഴിവാക്കാന്‍ ബാങ്കുകള്‍ പലപ്പോഴും ഒത്തുതീര്‍പ്പ് പദ്ധതികള്‍ക്ക് സമ്മതിക്കുന്നു.

 മോശം ആസൂത്രണവും തെറ്റായ അഭിലാഷങ്ങളുമാണ് പ്രശ്‌നത്തിന്റെ കാതലെന്ന് കൊച്ചി ആസ്ഥാനമായുള്ള വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ഗോഡ്‌സ്പീഡിന്റെ എംഡി രേണു എ പറയുന്നു. 'പല വിദ്യാര്‍ത്ഥികളും തങ്ങളുടെ ശക്തി മനസ്സിലാക്കാതെയോ തൊഴില്‍ വിപണിയിലെ പ്രവണതകളെക്കുറിച്ച് ഗവേഷണം നടത്താതെയോ ആണ് ലക്ഷ്യസ്ഥാനങ്ങളോ കോഴ്‌സുകളോ തിരഞ്ഞെടുക്കുന്നതെന്ന് അവര്‍ പറയുന്നു. 'പരിമിതമായ തൊഴില്‍ സാധ്യതകളുള്ള മേഖലകളിലോ മത്സരശേഷി നല്‍കാത്ത സ്ഥാപനങ്ങളിലോ ആണ് പലരും എത്തിച്ചേരുന്നതെന്നും രേണു ചൂണ്ടിക്കാട്ടി.
ആഗോള തൊഴില്‍ സാധ്യതകളിലേക്ക് കുതിക്കാനുള്ള അഭിലാഷമായി ആരംഭിച്ച വിദ്യാഭ്യാസ വായ്പകള്‍ ഇപ്പോള്‍ ഒരു മുന്നറിയിപ്പായി മാറുകയാണ്.