സി പി എമ്മിന്റെ ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പിയില്‍

സി പി എമ്മിന്റെ ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പിയില്‍


തിരുവനന്തപുരം: ദേവികുളത്തെ സി പി എം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബി ജെ പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിക്കുകയാിയരുന്നു. സി പി എമ്മിനെ താന്‍ ചതിച്ചിട്ടില്ലെന്നും പലതും സഹിച്ചെന്നും ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നുമാണ് രാജേന്ദ്രന്‍ പറയുന്നത്.

ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും പൊതുരംഗത്ത് ഉണ്ടായിരുന്നുവെന്നു പറഞ്ഞ എസ് രാജേന്ദ്രന്‍ ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ അനുഭവിച്ചെന്നും പറയുന്നു. ദേവികുളം എം എല്‍ എ എ രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സി പി എം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ല എന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. തോട്ടം മേഖലയില്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും അതിനാല്‍ ബി ജെ പിയില്‍ ചേരുന്നുവെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ആരേയും ഒപ്പം ക്ഷണിച്ചിട്ടില്ലെന്നും വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ലെന്നും പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ലെന്നും പൂര്‍ണമായി ബി ജെ പിയില്‍ എന്ന് ഇപ്പോള്‍ പറയില്ലെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയില്‍ നിന്നുള്ള സി പി ഐ നേതാവ് ഗുരുനാഥന്‍, സി പി എം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം ബി ജെ പി അംഗത്വം സ്വീകരിച്ചു. മൂന്നാറില്‍ എട്ടാം തിയ്യതി നടക്കുന്ന പൊതുപരിപാടിയില്‍ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറു കണക്കിനു പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.