തൃശൂര്‍: ചിക്കന്‍ചില്ലിക്കൊപ്പം നല്‍കിയ നാരങ്ങയില്‍ നീര് കുറഞ്ഞുവെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയെ യുവാക്കൾ മർദ്ദിച്ചു. മിണാലൂര്‍ ബൈപാസ് റോഡിലുള്ള സെലക്ട് ദര്‍ബാര്‍ റസ്റ്ററന്റ് ഉടമ സുഹൈബിനെയാണ് ( 40) മർദ്ദിച്ചത്. ക്രിക്കറ്റ് ബാറ്റു കൊണ്ടായിരുന്നു ആക്രമണം.
മര്‍ദ്ദനത്തില്‍ സുഹൈബിന്റെ രണ്ട് പല്ലുകള്‍ അടര്‍ന്നുപോയി. സുഹൈബിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റഷീദിനും (40) ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കാലിനും കൈക്കും പരിക്കേറ്റു. അക്രമം തടയാന്‍ ശ്രമിച്ച ഹോട്ടലിലെ 5 ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ രണ്ട് യുവാക്കളാണ് ചിക്കന്‍ചില്ലി ഓര്‍ഡര്‍ ചെയ്തത്. ഇതു കഴിക്കുന്നതിനിടയിൽ നാരങ്ങയില്‍ നീര് പോരെന്ന പരാതിയുമായി കൗണ്ടറില്‍ എത്തി. തര്‍ക്കമായതോടെ അടുക്കളയില്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്ന സുഹൈബിന് അടുത്തെത്തുകയും കൈയ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു.
ആദ്യം മടങ്ങിയ സംഘം ഏതാണ്ട് ഒരു മണിക്കൂറിനകം കൂടുതല്‍ പേരുമായി വീണ്ടും കടയിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഏഴോളം പേരടങ്ങുന്ന സംഘമാണ് സുഹൈബിനെ ആക്രമിച്ചത്. സംഘത്തില്‍ നേരത്തേ എത്തിയ രണ്ടു പേര്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അരുമപ്പെട്ടി ഭാഗത്തുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
