വയനാട്ടിലെ ദുരന്ത പരിഹാര മെമ്മോറാണ്ടത്തിനെതിരെ വ്യാജവാര്‍ത്ത; നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്ത പരിഹാര മെമ്മോറാണ്ടത്തിനെതിരെ വ്യാജവാര്‍ത്ത; നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ മെമ്മൊറാണ്ടത്തിനെതിരെയുള്ള വ്യാജാ വാര്‍ത്താ പ്രചരണത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാദ്യമല്ല മാധ്യമങ്ങള്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.സര്‍ക്കാരിനെതിരെ മാത്രമല്ല തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വ്യക്തികള്‍ക്കെതിരെയും ഇത്തരം പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെവിന്‍ കേസ്, ഓമനക്കുട്ടന്റെ വിഷയം, വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, എകെജി സെന്റര്‍ ആക്രമണ കേസ് എന്നിവയിലെല്ലാം പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ക്രിമിനല്‍ വാസനയുടെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ സ്വയം ആയുധമാവുകയാണ്. ഏതു കാര്യവും തെറ്റായ വാര്‍ത്ത നല്‍കി വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഇവിടെ ഒരു നാടിനെ തന്നെയാണ് ആക്രമിക്കുന്നത്.

സര്‍ക്കാരിനെതിരെയുള്ള വ്യാജവാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് പറയാനാകില്ല. അതിനുപിന്നിലെ രാഷ്ട്രീയവും അജണ്ടയും ആണ് പരിശോധിക്കേണ്ടത്. വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.