ദിലീപിന് എതിരെ തെളിവില്ല എന്ന് അന്നേ പറഞ്ഞു: സെന്‍കുമാര്‍

ദിലീപിന് എതിരെ തെളിവില്ല എന്ന് അന്നേ പറഞ്ഞു: സെന്‍കുമാര്‍


തിരുവനന്തപുരം: നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ദിലീപിനെ പ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് താന്‍ 2017ല്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണെന്ന് സംസ്ഥാന മുന്‍ പോലീസ് മേധാവി ടി പി സെന്‍ കുമാര്‍.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:


ദിലീപ് പ്രതിയായി ഇപ്പോള്‍ വിട്ടയക്കപ്പെട്ട കേസില്‍, 2017ല്‍ തന്നെ ഞാന്‍ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്. കേസുകള്‍ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങള്‍ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത്?

ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്. അത് ഒരു പ്രീ ഡിസ്‌പോസ്ഡ് കണ്ടീഷനില്‍ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘവും. ഓപ്പണ്‍ മൈന്‍ഡോട്കൂടി വേണം കേസ് അന്വേഷിക്കേണ്ടത്.

ഈ കേസില്‍ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങള്‍ പുറത്തുവരും. അതില്‍ ഒന്നായിരിക്കും ആലുവയില്‍ ട്രെയിനില്‍ നിന്ന് ഒരു സ്ത്രീയെ പുഴയില്‍ തള്ളിയിട്ടു കൊന്നു എന്ന കേസ്. നമ്മള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സത്യസന്ധര്‍ ആയിരിക്കണം.

'ഞാന്‍ അന്വേഷിക്കുന്ന കേസില്‍ എല്ലാം ഞാന്‍ പറയുന്നവര്‍ ആണ് പ്രതികള്‍' എന്നല്ല പറയേണ്ടത്. അതിലെ തെളിവുകള്‍ എന്തെല്ലാമാണ്, അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകള്‍ ഒരിക്കലും ഉണ്ടാക്കരുത്.

എന്റെ കേസന്വേഷണങ്ങളിലും ഞാന്‍ മേല്‍നോട്ടം വഹിച്ച കേസുകളിലും ഞാന്‍ കൃത്യമായി പാലിച്ചിട്ടുള്ളതാണ്  'ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത് !'. ഇതാണ് എന്റെ അഭിപ്രായം.

ദിലീപിനെ പറ്റി 2017 ല്‍ ഞാന്‍ പറഞ്ഞതും ഇതേ അടിസ്ഥാനത്തിലാണ്.

ഞാന്‍ 2017ല്‍ എനിക്ക് ലഭിച്ച അറിവുകള്‍ വെച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് ദിനേന്ദ്ര കശ്യപും സുദര്‍ശനും (എസ് പി) മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു. മറ്റ് സീനിയര്‍ ഓഫീസര്‍മാര്‍ ആരും എന്നോട് സംസാരിച്ചിട്ടില്ല. കാരണം ഞാന്‍ സ്റ്റേറ്റ് പോലീസ് ചീഫ് ആയി 2 മാസത്തേക്കു മാത്രം തിരിച്ചു വന്നതുകൊണ്ട് (3 മാസം ഉണ്ടെങ്കിലേ സി ആര്‍ എഴുതാന്‍ പറ്റുള്ളൂ).

എന്നിരുന്നാലും കേസ് ഇങ്ങനെയാണെന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി.

അതുവരെയുള്ള തെളിവുകളില്‍ ദിലീപിനെ ഈ സംഭവവുമായി ബന്ധിപ്പിക്കുന്നത് ഒന്നും കണ്ടെത്തിയിരുന്നില്ല.

സത്യസന്ധതയ്ക്കല്ല സ്വന്തം പ്രാമാണ്യത്തിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന ചില ഓഫീസര്‍മാര്‍ ഉണ്ട്. അതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നത്.