ഉൾവനത്തിൽ കയറി വെള്ളച്ചാട്ടത്തിന്റെ റീൽസെടുത്തു, പിന്നാലെ സഞ്ചാരികളെത്തി; വ്ളോ​ഗർക്കും കൂട്ടാളികൾക്കുമെതിരേ കേസ്

ഉൾവനത്തിൽ കയറി വെള്ളച്ചാട്ടത്തിന്റെ റീൽസെടുത്തു, പിന്നാലെ സഞ്ചാരികളെത്തി; വ്ളോ​ഗർക്കും കൂട്ടാളികൾക്കുമെതിരേ കേസ്


മലപ്പുറം: ഉൾവനത്തിൽ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരിച്ച വ്‌ലോഗര്‍ക്കും സംഘത്തിനുമെതിരെ കേസെടുത്തു. മലപ്പുറം പല്ലൂര്‍ വളപ്പില്‍ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടന്‍ ഉമ്മുല്‍ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. അതിക്രമിച്ചു കടന്നതിനു വനസംരക്ഷണ നിയമപ്രകാരം 6 മാസം മുതല്‍ 3 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ഈടാക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

എടവണ്ണ റേഞ്ചില്‍ കൊടുമ്പുഴ സ്റ്റേഷന്‍ പരിധിയിലെ ഓടക്കയം കൂരംകല്ല് ഭാഗത്ത് ഉള്‍വനത്തില്‍ ജൂലൈ 11 നാണ് സംഘം റീല്‍സ് ചിത്രീകരിച്ചത്. ഇവിടെ ഒരു വെള്ളച്ചാട്ടവുമുണ്ട്. ഇവിടേക്കു സഞ്ചാരികളെ ക്ഷണിച്ച് റീല്‍സ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. അതോടെ മാലിന്യം അടക്കം പ്രശ്‌നമായി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്.

ജൂലൈ 14ന് കൊടുമ്പുഴ സ്റ്റേഷനില്‍ കേസെടുത്തു. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിനു മുന്നില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. റേഞ്ച് ഓഫിസര്‍ എം.എന്‍ ഷംനാസിന്റെ മേല്‍നോട്ടത്തില്‍ എസ്എഫ്ഒ സി. ദിജിലും സംഘവും ആണ് അന്വേഷണം നടത്തിയത്.