വയനാട് ഉരുള്‍ ദുരന്തം: മരണസംഖ്യ 282 ആയി; ഇനിയും ഏറെപേര്‍ മണ്ണിനടിയില്‍

വയനാട് ഉരുള്‍ ദുരന്തം: മരണസംഖ്യ 282 ആയി; ഇനിയും ഏറെപേര്‍ മണ്ണിനടിയില്‍


കല്‍പ്പറ്റ: ഒറ്റ രാത്രികൊണ്ട് രണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കിയ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെടുത്തത് 282  മൃതദേഹങ്ങള്‍. രക്ഷാ പ്രവര്‍ത്തനം ഇന്നും തുടരും.
അനൗദ്യോഗിക കണക്കനുസരിച്ച് മൂന്നൂറോ, നാനൂറോ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അതിജീവിച്ച പ്രദേശ വാസികള്‍ പറയുന്നു. മണ്ണിനടിയില്‍ ജീവന്റെ തുടിപ്പു തേടുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥ വിലങ്ങുതടിയായിട്ടും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാനാകുമോ എന്ന പ്രതീക്ഷയിലാണ്. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.

അതേസമയം, ഇന്നലെ സൈന്യം ആരംഭിച്ച ബെയ്ലി പാലത്തിന്റെ നിര്‍മാണം ബുധനാഴ്ച പൂര്‍ത്തിയാക്കാനായില്ല. നിര്‍മാണം അവസാനഘട്ടത്തിലാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. രാത്രിയിലും തുടര്‍ന്ന പാലത്തിന്റെ നിര്‍മാണം രാവിലെയായപ്പോള്‍ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം ഇന്നലെ മുങ്ങിയിരുന്നു. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ചാണ് മറുകരയിലേക്ക് എത്തിയത്.