ഉപദ്രവം സഹിക്കാതെയാണ് വീടുവിട്ടിറങ്ങിയതെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ ഭാര്യയുടെ മൊഴി

ഉപദ്രവം സഹിക്കാതെയാണ് വീടുവിട്ടിറങ്ങിയതെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ ഭാര്യയുടെ മൊഴി


പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര നിരന്തരം ഉപദ്രവിച്ചപ്പോള്‍ സഹികെട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ഭാര്യയുടെ മൊഴി. താന്‍ എവിടെയാണ് ഇപ്പോഴുള്ളതെന്ന് ചെന്താമരയ്ക്ക് അറിയില്ലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ അവര്‍ പറഞ്ഞു.

ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാന്‍ പോലും താത്പര്യമില്ലെന്നും അയല്‍വാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ഇവര്‍ മൊഴി നല്‍കിയത്.

ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ചെന്താമര സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. 

ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു.

ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.