ന്യൂജഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനൽ ഒരു സാധാരണ കിരീടപ്പോരായിരുന്നില്ല. നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ പൂർണമായി നിഷ്പ്രഭരാക്കി ഫുട്‌ബോളിലെ ആധിപത്യം എങ്ങനെയാണെന്ന് ലോകത്തിന് വീണ്ടും സ്‌പെയിൻ കാട്ടിക്കൊടുത്ത മത്സരമായിരുന്നു അത്. അധികസമയത്തിന്റെ 106ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിൽ 1-0ന് വിജയിച്ച സ്‌പെയിൻ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും, സ്‌കോർലൈൻ പറഞ്ഞതിലും വലിയ ആധിപത്യമാണ് മത്സരത്തിലുടനീളം സ്പാനിഷ് ടീം കാഴ്ചവെച്ചത്.
പന്തടക്കത്തിലും പാസിങ്ങിലും ആക്രമണത്തിലും തുടക്കം മുതൽ അവസാന നിമിഷം വരെ സ്‌പെയിൻ തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. മത്സരത്തിൽ 20 ഷോട്ടുകളാണ് സ്‌പെയിൻ ലക്ഷ്യത്തിലേക്ക് തൊടുത്തത്. അതിൽ 12 എണ്ണം ഗോൾവല ലക്ഷ്യമിട്ടവയായിരുന്നു. 817 പാസുകളിൽ 738 എണ്ണവും കൃത്യമായി പൂർത്തിയാക്കി സ്‌പെയിൻ കളിയുടെ താളം പൂർണമായും കൈവശംവച്ചു. മറുവശത്ത് നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയ്ക്ക് നിശ്ചിത സമയമായ 90 മിനിറ്റിനിടെ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ കഴിഞ്ഞില്ല.
1966 മുതൽ നടന്ന ഏദേശം 900 ലോകകപ്പ് മത്സരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ, നിശ്ചിത സമയത്ത് ഒരു ഷോട്ട് പോലും എടുക്കാൻ കഴിയാതിരുന്ന മൂന്നാമത്തെ ടീമായി അർജന്റീന മാറി. 1990ൽ ബ്രസീലിനെതിരെ കോസ്റ്റാറിക്കയും 2022ൽ സ്‌പെയിനെതിരെ കോസ്റ്റാറിക്കയും നേരിട്ട അവസ്ഥയാണ് ഇപ്പോൾ മെസിയുടെ അർജന്റീനക്കും നേരിടേണ്ടിവന്നത്. എന്നാൽ ആ രണ്ട് ടീമുകളും അണ്ടർഡോഗുകളായിരുന്നപ്പോൾ, ഇത്തവണ അതേ അവസ്ഥയിലായത് നിലവിലെ ലോക ചാംപ്യൻമാരാണെന്നതാണ് മത്സരത്തിന്റെ പ്രത്യേകത.
മധ്യനിരയിൽ ഫാബിയാൻ റൂയിസും പിന്നീട് പെഡ്രിയും ചേർന്ന് കളിയുടെ വേഗവും താളവും നിയന്ത്രിച്ചു. റോഡ്രിയും അലക്‌സ് ബെയ്‌നയും തുടർച്ചയായി ഇടങ്ങൾ കണ്ടെത്തി മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയപ്പോൾ, ലാമിൻ യമാലും നിക്കോ വില്യംസും വിങ്ങുകളിലൂടെ അർജന്റീനൻ പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി. ഇതോടെ അർജന്റീനയുടെ താരങ്ങൾ ഭൂരിഭാഗം സമയവും സ്വന്തം പകുതിയിൽ പ്രതിരോധത്തിലൊതുങ്ങുകയായിരുന്നു.
39ാം വയസ്സിലും അർജന്റീനയെ വീണ്ടും ഫൈനലിലെത്തിച്ച ലയണൽ മെസിക്ക് ഈ മത്സരം ലോകകപ്പ് കരിയറിലെ ഏറ്റവും നിശ്ശബ്ദ രാത്രികളിലൊന്നായി മാറി. പന്ത് ലഭിക്കുന്ന ഓരോ തവണയും ഒന്നിലധികം സ്പാനിഷ് താരങ്ങൾ മെസിയെ വളഞ്ഞു. പാസ് വഴികൾ അടച്ചതോടെ കളിയുടെ ഗതി നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമായി. മെസി മോശമായി കളിച്ചതുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന് കളിക്കാൻ ഒരു നിമിഷം പോലും സ്‌പെയിൻ അനുവദിക്കാത്തതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായത്.
മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ കണക്ക് പന്തടക്കത്തിലുമായിരുന്നു. അർജന്റീനയ്ക്ക് 34 ശതമാനം മാത്രം പന്തടക്കമാണ് ലഭിച്ചത്. 1966 മുതൽ ലഭ്യമായ ലോകകപ്പ് കണക്കുകളിൽ അർജന്റീനയുടെ ഏറ്റവും കുറഞ്ഞ പന്തടക്കമാണിത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനായിരുന്നു ടീമിൽ ഏറ്റവും കൂടുതൽ പന്ത് തൊടാൻ കഴിഞ്ഞത് എന്നത് തന്നെ സ്‌പെയിൻ എത്രമാത്രം അർജന്റീനയെ സ്വന്തം പകുതിയിൽ തളച്ചിട്ടിരുന്നുവെന്നതിന്റെ തെളിവായി.
മാർട്ടിനസിന്റെ അസാധാരണ സേവുകളാണ് മത്സരം അധികസമയത്തിലേക്ക് നീണ്ടതിന്റെ പ്രധാന കാരണം. നിക്കോ വില്യംസ്, പെഡ്രി, ഫെറാൻ ടോറസ് എന്നിവരുടെ നിരവധി അവസരങ്ങൾ അദ്ദേഹം രക്ഷപ്പെടുത്തി. എന്നാൽ അധികസമയത്തിന്റെ 106ാം മിനിറ്റിൽ നിക്കോ വില്യംസിന്റെ ഹെഡർ ടോറസിന് ലഭിച്ചതോടെ സ്പാനിഷ് താരം പന്ത് വലയിലെത്തിച്ച് മത്സരം നിർണയിച്ചു. തുടക്കം മുതൽ കാത്തിരുന്ന ഗോളിന് അപ്പോഴാണ് സ്‌പെയിന് പ്രതിഫലം ലഭിച്ചത്.
സ്റ്റോപ്പേജ് ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീനയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. അതിന് മുമ്പേ മത്സരത്തിന്റെ നിയന്ത്രണം സ്‌പെയിൻ പൂർണമായും ഏറ്റെടുത്തിരുന്നു.
ലൂയിസ് ഡി ലാ ഫുവെന്റെയുടെ നേതൃത്വത്തിൽ സ്‌പെയിൻ കാഴ്ചവച്ചത് വ്യക്തിഗത മികവിനേക്കാൾ കൂട്ടായ്മയുടെ വിജയമായിരുന്നു. ശക്തമായ പ്രെസിങ്, കൃത്യമായ പാസിങ്, മധ്യനിരയിലെ സമ്പൂർണ നിയന്ത്രണം, അച്ചടക്കമുള്ള പ്രതിരോധം എന്നിവയിലൂടെ ലോക ചാംപ്യൻമാരെ കളിക്കാനാകാതെ തളച്ചിടുകയായിരുന്നു അവർ.
ഖത്തറിൽ നാല് വർഷം മുമ്പ് തുടങ്ങിയ അർജന്റീനയുടെ ലോകകപ്പ് വാഴ്ചയ്ക്ക് ഇതോടെ വിരാമമായി. മെസിയുടെ അവസാന ലോകകപ്പ് മത്സരമാണോ ഇതെന്നത് ഇനിയും വ്യക്തമല്ല. എന്നാൽ അങ്ങനെയാണെങ്കിൽ, അദ്ദേഹത്തിന്റെ ലോകകപ്പ് യാത്ര അവസാനിച്ചത് ഒരു അത്ഭുത നിമിഷത്തോടെയല്ല, മറിച്ച് ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരത്തെ പോലും നിശ്ശബ്ദനാക്കാൻ കഴിയുന്ന സ്‌പെയിന്റെ സമ്പൂർണ ആധിപത്യത്തിന്റെ സാക്ഷ്യമായ മത്സരത്തിലൂടെയാകും. ഈ ലോകകപ്പ് ഫൈനൽ ഒരു ഗോളിനെയോ വിവാദത്തെയോ അല്ല, മറിച്ച് എതിരാളിയെ പൂർണമായും അപ്രത്യക്ഷമാക്കിയ സ്‌പെയിന്റെ ഫുട്‌ബോൾ മികവിനെയാകും ചരിത്രം ഓർക്കുക.
അർജന്റീനയെ കളിക്കാനനുവദിക്കാതെ സ്‌പെയിൻ; മെസിയെയും നിശ്ശബ്ദനാക്കി ലോകകപ്പ് കിരീടം
