ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് 125 കോടി സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് 125 കോടി സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ


മുംബൈ: 2024ലെ ടി20 ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) വലിയ സമ്മാനത്തുക പ്രഖ്യാപിച്ചു.
125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം അസാധാരണമായ പ്രകടനവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചുവെന്നും ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ജയ് ഷാ എക്‌സില്‍ കുറിച്ചു.

ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) 2024ലെ ടി20 ലോകകപ്പിന് 11.25 മില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് സമ്മാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിലെ വിജയികളായതിനാല്‍ ഇന്ത്യയ്ക്ക് 2.45 മില്യണ്‍ ഡോളറും (20.42 കോടി രൂപ) അധിക ബോണസും ലഭിക്കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

മറുവശത്ത്, മത്സരത്തിന്റെ റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 1.28 മില്യണ്‍ ഡോളര്‍ (10.67 കോടി രൂപ) ലഭിക്കും. അതോടൊപ്പം, ഓരോ മത്സരവും വിജയിക്കുന്നതിന് ടീമുകള്‍ക്ക് 31,154 ഡോളര്‍ (INR 25.97 ലക്ഷം) അധികമായി നല്‍കും. ഇതോടെ ടീം ഇന്ത്യയ്ക്ക് ഐസിസി നല്‍കുന്ന മൊത്തം സമ്മാനത്തുക 22.63 കോടി രൂപയാകും

ജൂണ്‍ 29 ശനിയാഴ്ച കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് നേടിയത് ശ്രദ്ധേയമാണ്. ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ശേഷം, വിരാട് കോഹ്ലി (59 പന്തില്‍ 76), അക്സര്‍ പട്ടേല്‍ (31 പന്തില്‍ 47) എന്നിവരുടെ മിന്നുന്ന ഇന്നിംഗ്സിന്റെ ബലത്തില്‍ നീലക്കുപ്പായക്കാര്‍ അവരുടെ നിശ്ചിത 20 ഓവറില്‍ 176/7 എന്ന മികച്ച സ്‌കോര്‍ രേഖപ്പെടുത്തി.

ഹാര്‍ദിക് പാണ്ഡ്യ (3/20), അര്‍ഷ്ദീപ് സിങ് (2/20), ജസ്പ്രീത് ബുംറ (2/18) എന്നിവരുടെ വിക്കറ്റുകള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 169/8 എന്ന സ്‌കോര്‍ മാത്രമേ നേടാനായുള്ളൂ. തല്‍ഫലമായി, ഇന്ത്യ ഏഴ് റണ്‍സിന് മത്സരത്തില്‍ വിജയിക്കുകയും ഐസിസി ട്രോഫിക്കായുള്ള അവരുടെ 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടുകയും ചെയ്തു.



ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് 125 കോടി സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ