പാരിസ്: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജൻസിയായ യുനെസ്‌കോയിൽ നിന്ന് വീണ്ടും പിൻവാങ്ങാനൊരുങ്ങി യു.എസ്. രണ്ട് വർഷം മുമ്പാണ് യു.എസ് യുനെസ്‌കോയിൽ വീണ്ടും അംഗമായത്. ഏജൻസിയുടെ ഇസ്രായേൽ വിരുദ്ധ നയമാണ് പിന്മാറ്റത്തിന് കാരണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഗാസയിലെ ഇസ്രായേൽ അധിനിവേശത്തെ എതിർക്കുന്ന യുനെസ്‌കോ ജൂത വിശുദ്ധ സ്ഥലങ്ങൾ പാലസ്തീൻ ലോക പൈതൃക ഇടങ്ങളായി അവതരിപ്പിക്കുകയാണെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തുന്നു. പാരിസ് ആസ്ഥാനമായുള്ള യുനെസ്‌കോയിൽ നിന്ന് അമേരിക്ക പുറത്തുപോകുന്നത് ഇത് മൂന്നാം തവണയും ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് രണ്ടാം തവണയുമാണ്.
പ്രസിഡന്റായി ആദ്യ ഊഴത്തിൽ 2017ലായിരുന്നു ട്രംപ് ആദ്യം യുനെസ്‌കോ വിട്ടത്. അന്നും ഇസ്രായേൽ വിരുദ്ധത ആരോപിച്ചായിരുന്നു പിൻവാങ്ങൽ. ബൈഡൻ ഭരണകാലത്താണ് 2023ൽ വീണ്ടും ഭാഗമായി മാറുന്നത്. 2011ൽ പാലസ്തീനെ അംഗരാജ്യമായി അംഗീകരിച്ചതിനു പിന്നാലെ യുനെസ്‌കോക്ക് നൽകിയിരുന്ന സാമ്പത്തിക സഹായം യു.എസ് നിർത്തിവെച്ചിരുന്നു.
