രാജി പ്രഖ്യാപിക്കും മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

രാജി പ്രഖ്യാപിക്കും മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തെ അമ്പരപ്പിച്ച് രാജി പ്രഖ്യാപിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തീരുമാനം പ്രഖ്യാപിക്കും മുന്‍പ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ചയായിരുന്നു ഇരുവരുടേതുമെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രപതിയെ നേരിട്ട് കണ്ട് ജഗ്ദീപ് ധന്‍കര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. അരമണിക്കൂറിനകം ഇതിന്റെ പകര്‍പ്പ് സോഷ്യല്‍മീഡിയ വഴി പുറത്തുവിടുകയും ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നായിരുന്നു രാജിയെ കുറിച്ചുള്ള ധന്‍കറിന്റെ വിശദീകരണം.

ഭരണഘടനയുടെ 67 എ പ്രകാരമാണ് തന്റെ രാജിയെന്നും അഭിമാനത്തോടെയാണ് പടിയിറക്കമെന്നുമായിരുന്നു ജഗദീപ് ധന്‍കര്‍ കത്തില്‍ പറഞ്ഞത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോട് കൃതജ്ഞത അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. 74 കാരനായിരുന്ന ജഗ്ദീപ് ധന്‍കര്‍ 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.