അഹമ്മദാബാദ് വിമാന ദുരന്തം; മൃതദേഹങ്ങള്‍ മാറി നല്‍കിയതായി ബ്രിട്ടീഷ് കുടുംബങ്ങള്‍

അഹമ്മദാബാദ് വിമാന ദുരന്തം; മൃതദേഹങ്ങള്‍ മാറി നല്‍കിയതായി ബ്രിട്ടീഷ് കുടുംബങ്ങള്‍


ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. രണ്ട് കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. 

മൃതദേഹങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ജെയിംസ് ഹീലി വ്യക്തമാക്കി.

മൃതദേഹം മാറിയതിനെ തുടര്‍ന്ന് ഒരു കുടുംബം സംസ്‌ക്കാര ചടങ്ങ് മാറ്റിവച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം.

മെയ് 22നായിരുന്നു സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിനിടെ തകര്‍ന്നത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്‍ജിനുകളിലേക്കുള്ള ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.