പരിസ്ഥിതിക്ക് അനുകൂലമല്ല; ഹെപ്പര്‍സോണിക് റോക്കറ്റ് കാര്‍ഗോ ഡെലിവറി പരീക്ഷണം വ്യോമസേന ഉപേക്ഷിച്ചു

പരിസ്ഥിതിക്ക് അനുകൂലമല്ല; ഹെപ്പര്‍സോണിക് റോക്കറ്റ് കാര്‍ഗോ ഡെലിവറി പരീക്ഷണം വ്യോമസേന ഉപേക്ഷിച്ചു


വാഷിംഗ്ടണ്‍: പരിസ്ഥിതി നാശവും പ്രാദേശിക വന്യജീവികള്‍ക്ക് എതിരെയുള്ള ഭീഷണികളുടേയും ആശങ്ക ഉയര്‍ന്നതോടെ പസഫിക്കിലെ ജോണ്‍സ്റ്റണ്‍ അറ്റോളില്‍ നിന്നുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് കാര്‍ഗോ ഡെലിവറി പരീക്ഷിക്കാനുള്ള പദ്ധതി യു എസ് വ്യോമസേന ഉപേക്ഷിച്ചു.

എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് പോലുള്ള വാണിജ്യ റോക്കറ്റ് നിര്‍മ്മാതാക്കളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ പദ്ധതി വിദൂര അറ്റോളില്‍ കൂടുകൂട്ടുന്ന കടല്‍പ്പക്ഷികളെ സാരമായി ബാധിക്കുമെന്ന വിദഗ്ദ്ധ മുന്നറിയിപ്പുകള്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് എടുത്തുകാണിച്ചതിനെ തുടര്‍ന്നാണ് നീക്കം.

ഹവായിയില്‍ നിന്ന് ഏകദേശം 800 മൈല്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജോണ്‍സ്റ്റണ്‍ അറ്റോള്‍, 14 ഇനം ഉഷ്ണമേഖലാ പക്ഷികളുടെ ദേശീയ വന്യജീവി സങ്കേതമാണ്. അവയില്‍ പലതും ദ്വീപില്‍ നേരിട്ട് കൂടുകൂട്ടുന്നു. പൊതുജന പ്രതിഷേധത്തിനും 3,800-ലധികം ഒപ്പുകള്‍ ശേഖരിച്ച ഒരു നിവേദനത്തിനും ശേഷമാണ് വ്യോമസേന ബദല്‍ സ്ഥലങ്ങള്‍ തേടുന്നതായി സ്ഥിരീകരിച്ചത്.

മസ്‌കിന്റെ സ്പേസ് എക്സും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക കരാറൊന്നുകളില്ല. 

ഔപചാരിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും റോക്കറ്റ് കാര്‍ഗോ പ്രോഗ്രാം സ്പേസ് എക്സ് പോലുള്ള വാണിജ്യ വിക്ഷേപണ പങ്കാളികളെ ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 90 മിനിറ്റിനുള്ളില്‍ ഭൂമിയിലെ ഏത് സ്ഥലത്തേക്കും 100 ടണ്‍ വരെ ചരക്ക് എത്തിക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഇത് വിദൂര പ്രദേശങ്ങളുടെയോ യുദ്ധത്തില്‍ ശത്രു പ്രദേശങ്ങളിലെ പുനര്‍വിതരണ ദൗത്യങ്ങള്‍ക്കോ സൈന്യത്തിന് അഭൂതപൂര്‍വമായ വേഗത നല്‍കുന്നു.

നിലവിലെ ലോജിസ്റ്റിക് സംവിധാനങ്ങള്‍ക്ക് വിദൂര സ്ഥലങ്ങളിലേക്ക് വസ്തുക്കള്‍ എത്തിക്കുന്നതിന് 'ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ' ആവശ്യമാണെന്ന് വ്യോമസേന മുമ്പ് പ്രസ്താവിച്ചിരുന്നു. അതേസമയം ഈ പുതിയ സമീപനം റീ-എന്‍ട്രി റോക്കറ്റ് വാഹനങ്ങള്‍ ഉപയോഗിച്ച് തല്‍ക്ഷണ ഡെലിവറി വാഗ്ദാനം ചെയ്യും.

റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പദ്ധതിയുടെ പൂര്‍ണ്ണമായ പാരിസ്ഥിതിക അവലോകനം നടത്തുമെന്ന് സൈന്യം ആദ്യം പറഞ്ഞിരുന്നു. എന്നിരുന്നാലും, ജോണ്‍സ്റ്റണ്‍ അറ്റോള്‍ പദ്ധതിയില്‍ തുടരുന്നതിനുപകരം വ്യോമസേന ഇപ്പോള്‍ പുതിയ സ്ഥലങ്ങള്‍ പൂര്‍ണ്ണമായും പര്യവേക്ഷണം ചെയ്യുകയാണെന്ന് ഒരു വക്താവ് സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സിനോട് പറഞ്ഞു.

സ്പേസ് എക്സിന് മുമ്പ് പാരിസ്ഥിതിക വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. അധിക പഠനങ്ങളില്ലാതെ മറ്റൊരു വന്യജീവി സങ്കേതത്തിന് സമീപം സ്പേസ് എക്സ് വിക്ഷേപണങ്ങള്‍ വികസിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയതിന് ഈ വര്‍ഷം ആദ്യം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെതിരെ (എഫ്എഎ) സുരക്ഷാ ഗ്രൂപ്പുകള്‍ കേസെടുത്തു.

ബൊക്ക ചിക്കയിലെ ഒരു വിക്ഷേപണം പ്ലോവര്‍ കൂടുകളും മുട്ടകളും നശിപ്പിച്ചു. ഇത്തരം നാശനഷ്ടങ്ങള്‍ നികത്താന്‍ 'ഒരു ആഴ്ച ഓംലെറ്റുകള്‍ കഴിക്കുന്നത് ഒഴിവാക്കും്' എന്നാണ് പരിപാടിയെ മസ്‌ക് പരിഹസിച്ചത്.