ഭാരതാംബ വിവാദം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ അടിയന്തര യോഗം ഇന്ന്

ഭാരതാംബ വിവാദം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ അടിയന്തര യോഗം ഇന്ന്


തിരുവനന്തപുരം : ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ഇന്നു ചേരും. രജിസ്ട്രാര്‍ക്കെതിരേയുള്ള വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനാലാണ്, ഞായറാഴ്ച തന്നെ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ വിസി ഡോ. സിസാ തോമസ് തീരുമാനിച്ചത്. 

അടിയന്തരമായി സിന്‍ഡിക്കേറ്റ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു അംഗങ്ങള്‍ വിസി ഡോ. സിസ തോമസിന് കത്തു നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്താണ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.

രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള നീക്കം ഇന്നത്തെ യോഗത്തിലുണ്ടായേക്കും. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സിന്‍ഡിക്കേറ്റിന് ഇപ്പോള്‍ തീരുമാനം കൈക്കൊള്ളാന്‍ ആകില്ലെന്നാണ് എതിര്‍പക്ഷത്തിന്റെ നിലപാട്.

അഭിപ്രായ ഐക്യം ഇല്ലാത്തതിനാല്‍ ഹൈക്കോടതിയില്‍ വിസിയും സിന്‍ഡിക്കേറ്റും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. ഇന്നലെ സര്‍വകലാശാല ആസ്ഥാനത്ത് വിവിദ വകുപ്പുകളില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ താല്‍ക്കാലിക വിസി ഡോ. സിസി തോമസിനെ ഇടത് അംഗങ്ങള്‍ തടഞ്ഞിരുന്നു. വകുപ്പുകളിലെ ഫയലുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനാലാണ് വിസിയെ തടഞ്ഞതെന്നാണ് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിശദീകരിക്കുന്നത്.