ഇന്ത്യന്‍ വംശജനായ ആദ്യ യുഎസ് സെനറ്ററാകാന്‍ രാജ കൃഷ്ണമൂര്‍ത്തി; പിന്തുണയുമായി പ്രവാസി ബിസിനസ് സമൂഹം

ഇന്ത്യന്‍ വംശജനായ ആദ്യ യുഎസ് സെനറ്ററാകാന്‍ രാജ കൃഷ്ണമൂര്‍ത്തി; പിന്തുണയുമായി പ്രവാസി ബിസിനസ് സമൂഹം


വിന്‍ചസ്റ്റര്‍ (അമേരിക്ക): ഇന്ത്യന്‍ വംശജനായ ആദ്യ യുഎസ് സെനറ്ററാകാനുള്ള കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തിയുടെ പ്രചാരണത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസ് നേതാക്കളും സമൂഹ പ്രവര്‍ത്തകരും. വിന്‍ചസ്റ്ററില്‍ സംഘടിപ്പിച്ച 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്'-ഫണ്ട് റെയ്‌സിംഗ് പരിപാടിയിലൂടെ 50,000 ഡോളര്‍ സമാഹരിച്ചതോടെ കൃഷ്ണമൂര്‍ത്തിയുടെ സെനറ്റ് പ്രചാരണത്തിന് ദേശീയതലത്തില്‍ കൂടുതല്‍ ആവേശം കൈവന്നു.

രമേഷ് വിശ്വനാഥ് കപൂര്‍ മുഖ്യ ആതിഥേയനായ പരിപാടിക്ക് വിക്രം രാജാധ്യാഷ്‌ക, നാര്‍ കൊപ്പുല, ശിരീഷ് നിംഗോങ്കര്‍, ഡോ. അനഹിത ദുവ, ഡോ. സുഹാസ് ദേശായി, ഡോ. ലക്ഷ്മി തലങ്കി, പ്രഭു റാവു, ഡോ. മേഘ ജോഷി, പ്രിയ സമന്ത് എന്നിവര്‍ സഹ ആതിഥേയരായി. മസാച്യൂസെറ്റ്‌സ്, ന്യൂജഴ്‌സി, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ബിസിനസ് ഉടമകളും പ്രൊഫഷണലുകളും തദ്ദേശീയ നേതാക്കളും പങ്കെടുത്തു.

ഇന്ത്യയില്‍ ജനിച്ച് ബാല്യകാലത്ത് അമേരിക്കയിലെത്തിയ രാജ കൃഷ്ണമൂര്‍ത്തി, തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ന്യൂയോര്‍ക്കിലെ ബഫലോയില്‍ പൊതുഭവനങ്ങളില്‍ താമസിക്കുകയും ഭക്ഷ്യസഹായം ആശ്രയിക്കേണ്ടിവന്ന കാലവും അദ്ദേഹം ഓര്‍ത്തെടുത്തു. പിന്നീട് ഇലിനോയിയിലെ പിയോറിയയില്‍ കുടുംബം സ്ഥിരതാമസമാക്കിയതാണെന്നും, ആ സമൂഹമാണ് തന്റെ പൊതുസേവന ദൃഢനിശ്ചയത്തിന് അടിത്തറയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പൊതുഉത്തരവാദിത്തം ആവശ്യമായ മേഖലകളിലും സജീവമായ കൃഷ്ണമൂര്‍ത്തി, ഏഴ് വര്‍ഷം ചെറുകിട സംരംഭകനായി പ്രവര്‍ത്തിച്ചു. അതുവഴി തൊഴിലാളികളുടെയും സംരംഭകരുടെയും വെല്ലുവിളികള്‍ അടുത്തറിയാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണമൂര്‍ത്തി, സൗത്ത് ഏഷ്യന്‍-അമേരിക്കന്‍ ജനസംഖ്യ കൂടുതലുള്ള ഇലിനോയിസ് എട്ടാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഉപഭോക്തൃ സംരക്ഷണം, ദേശീയ സുരക്ഷ, സാമ്പത്തിക അവസരങ്ങള്‍, സര്‍ക്കാര്‍ ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളില്‍ ഉഭയകക്ഷി പിന്തുണയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. അഞ്ച് തവണ തുടര്‍ച്ചയായി പുനര്‍തിരഞ്ഞെടുപ്പും നേടി.

സെനറ്റര്‍ ഡിക് ഡര്‍ബിന്‍ വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒഴിവായ സെനറ്റ് സീറ്റിലേക്കാണ് കൃഷ്ണമൂര്‍ത്തിയുടെ മത്സരം. ഇലിനോയിയെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് ഫെഡറല്‍ തലത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

രാജേന്ദ്ര ദിച്ച്പള്ളി, ഡോ. ലക്ഷ്മി തലങ്കി (അമേരിക്കന്‍സ് ഫോര്‍ ഹിന്ദൂസ് പാക് - മസാച്യൂസെറ്റ്‌സ് അധ്യക്ഷ), പ്രമിത് മക്കോഡി (ഗ്ലോബല്‍ പ്രസിഡന്റ്), ഡോ. അനഹിത ദുവ (ഹെല്‍ത്ത്‌കെയര്‍ ഫോര്‍ ആക്ഷന്‍ പാക്), സഞ്ജയ് ഗോക്ലെ, ആനന്ദ് ശര്‍മ്മ, സൂസന്‍ കപൂര്‍, രാം ഗുപ്ത, മാധ്യമ പ്രവര്‍ത്തകന്‍ ഉപേന്ദ്ര മിശ്ര, നരസിംഗ് കൊണ്ടൂര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

നിരവധി രാഷ്ട്രീയ ആക്ഷന്‍ കമ്മിറ്റികളും പ്രാദേശിക സംഘടനകളും പങ്കെടുത്തത് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ ഏകോപനവും ആത്മവിശ്വാസവും പ്രകടമാക്കി. കോളജ് വിദ്യാര്‍ത്ഥികളും യുവ പ്രൊഫഷണലുകളും സാന്നിധ്യം അറിയിച്ചതോടെ പുതിയ തലമുറയുടെ പൗരബോധവും ചര്‍ച്ചയായി.

'ഇത് ഒരു തിരഞ്ഞെടുപ്പിനേക്കാള്‍ വലുതാണ്. അവസരങ്ങള്‍ നല്‍കിയ രാജ്യത്തോട് കൃതജ്ഞതയും തിരികെ നല്‍കാനുള്ള മനസ്സും പ്രതിനിധീകരിക്കുന്ന പ്രചാരണമാണിത്,' രമേഷ് വിശ്വനാഥ് കപൂര്‍ പറഞ്ഞു.

രാജ കൃഷ്ണമൂര്‍ത്തിയുടെ സെനറ്റ് പ്രചാരണത്തിനൊപ്പം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം രാഷ്ട്രീയമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുന്നുവെന്നതിന്റെ തെളിവായി വിന്‍ചസ്റ്റര്‍ സംഗമം വിലയിരുത്തപ്പെടുന്നു.