സമാധാനത്തിലേക്കുള്ള പുതിയ വഴിത്തിരിവ്: ട്രംപുമായി ഫ്‌ലോറിഡയില്‍ സെലെന്‍സ്‌കിയുടെ കൂടിക്കാഴ്ച

സമാധാനത്തിലേക്കുള്ള പുതിയ വഴിത്തിരിവ്: ട്രംപുമായി ഫ്‌ലോറിഡയില്‍ സെലെന്‍സ്‌കിയുടെ കൂടിക്കാഴ്ച


വാഷിങ്ടണ്‍/കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് വേദിയാകാന്‍ ഫ്‌ലോറിഡ. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ഈ ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫ്‌ലോറിഡയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരിച്ചു. യുഎസ് തയ്യാറാക്കിയ 20 പോയിന്റ് സമാധാന പദ്ധതിയും ഉക്രെയ്‌നിന് നല്‍കാവുന്ന സുരക്ഷാ ഉറപ്പുകളുമാണ് ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് യുഎസ് ഉദ്യോഗസ്ഥരുമായി ഫോണ്‍ വഴിയുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ക്രെംലിന്‍ അറിയിച്ചു. ചര്‍ച്ചകള്‍ മന്ദഗതിയിലായിരുന്നാലും സമാധാന ശ്രമങ്ങളോട് റഷ്യ പ്രതിബദ്ധമാണെന്നാണ് ഔദ്യോഗിക നിലപാട്. ഡോണ്‍ബാസ് മേഖലയിലെ ഉക്രെയ്ന്‍ സേനയെ പിന്‍വലിക്കാമെന്ന സെലെന്‍സ്‌കിയുടെ നിര്‍ദേശത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയും ഒരേസമയം പിന്മാറുന്ന പക്ഷം മാത്രമേ ഇത്തരമൊരു നീക്കമുണ്ടാകൂവെന്നും സെലെന്‍സ്‌കി വ്യക്തമാക്കിയിട്ടുണ്ട്.

സമാധാന കരാറിന്റെ ഭാഗമായി യുഎസില്‍ നിന്ന് ഉറച്ച സുരക്ഷാ ഉറപ്പുകളാണ് ഉക്രെയ്ന്‍ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഉക്രെയ്ന്‍ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസ് ഭാഗങ്ങളില്‍ സൈനികരഹിത 'സ്വതന്ത്ര സാമ്പത്തിക മേഖല' (ഫ്രീ ഇക്കണോമിക് സോണ്‍) രൂപീകരിക്കുന്ന ആശയവും പരിഗണനയിലാണ്. നിയമപരമായ ഭൂവിഭാഗ തര്‍ക്കങ്ങള്‍ ഒഴിവാക്കി സൈനിക സംഘര്‍ഷം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ചീഫ് നെഗോഷിയേറ്റര്‍ റുസ്തം ഉമരോവില്‍ നിന്ന് പുതിയ സാങ്കേതിക ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതായും സെലെന്‍സ്‌കി അറിയിച്ചു. ചര്‍ച്ചകളുടെ വേഗം ശ്രദ്ധേയമാണെന്നും പുതുവര്‍ഷത്തിന് മുമ്പ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ക്രിസ്മസ് ദിനത്തില്‍ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍ എന്നിവരുമായി നടത്തിയ ഫോണ്‍സംഭാഷണം ഫലപ്രദമായിരുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു.

ഫെബ്രുവരിയില്‍ ഉണ്ടായ കടുത്ത ഏറ്റുമുട്ടലിന് ശേഷം ഒക്ടോബറില്‍ വൈറ്റ് ഹൗസില്‍ ട്രംപും സെലെന്‍സ്‌കിയും സൗഹൃദപരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സമാധാന ചര്‍ച്ചകള്‍. കിഴക്കന്‍ ഉക്രെയ്‌നില്‍ സൈനികരഹിത മേഖല സ്ഥാപിച്ച് ഇരുവശവും സേന വിന്യസിക്കാതിരിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന നിര്‍ദേശം.