ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യ യുഎസിന് 25 ശതമാനം താരിഫ് നല്‍കണം; റഷ്യയുമായുള്ള വ്യാപാരത്തിന് അധിക പിഴനല്‍കേണ്ടിവരുമെന്ന് ട്രംപ്

ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യ യുഎസിന് 25 ശതമാനം താരിഫ് നല്‍കണം; റഷ്യയുമായുള്ള വ്യാപാരത്തിന് അധിക പിഴനല്‍കേണ്ടിവരുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യ അധിക പിഴ നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. പുതിയ വ്യാപാര കരാര്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് അന്തിമമായില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാലാവധി തീരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കവേയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

ഏപ്രില്‍ 2 ന് നടന്ന 'ലിബറേഷന്‍ ഡേ' സമ്മേളനത്തില്‍ 26% ആയിരുന്നു ട്രംപ് പ്രഖ്യാപിച്ച താരിഫ് നിരക്ക്. ഇന്ത്യയെ ഒരു 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധത്തെ വിമര്‍ശിച്ചു. 'സുഹൃത്താണെങ്കിലും വര്‍ഷങ്ങളായി ചെറുകിട വ്യാപാര ബന്ധങ്ങള്‍ മാത്രമാണ് ഇന്ത്യയുമായി നടന്നു വരുന്നത്. ഇതിന് കാരണം ഇന്ത്യയുടെ ഉയര്‍ന്ന കയറ്റുമതി താരിഫ് ആണ്' എന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

'ഇന്ത്യയുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് വാങ്ങിയിരുന്നത്. യുക്രെയ്‌നിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് പോലും ചൈനക്കൊപ്പം റഷ്യയുടെ ഏറ്റവും വലിയ വ്യാപാര ഇടപാടുകളില്‍ ഇന്ത്യ പങ്കാളി ആയിരുന്നു' എന്നും പോസ്റ്റില്‍ പറയുന്നു.

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ട്രംപിന്റെ പരസ്പര താരിഫുകള്‍ 2025 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നികും അറിയിച്ചിട്ടുണ്ട്. ഈ പരിധി ഇനി നീട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഓഗസ്റ്റ് 1 മുതല്‍ യുഎസ് ചുമത്തിയേക്കാവുന്ന അത് താരിഫും താത്കാലിക സ്വഭാവമുള്ളതായിരിക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

തന്നെയുമല്ല, യുഎസ് ഉത്പന്നങ്ങള്‍ക്കായി ഇന്ത്യ വിപണി തുറന്നുകൊടുക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഇതിനോടകം അഞ്ച് തവണ ചര്‍ച്ചകള്‍ നടന്നു.

ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യ യുഎസിന് 25 ശതമാനം താരിഫ് നല്‍കണം; റഷ്യയുമായുള്ള വ്യാപാരത്തിന് അധിക പിഴനല്‍കേണ്ടിവരുമെന്ന് ട്രംപ്