യു എസ് എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പല്‍ തകര്‍ത്തെന്ന് ഇറാന്‍; കള്ളമെന്ന് അമേരിക്ക

യു എസ് എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പല്‍ തകര്‍ത്തെന്ന് ഇറാന്‍; കള്ളമെന്ന് അമേരിക്ക


വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണെ ഗള്‍ഫ് മേഖലയില്‍ നാല് ബാലിസ്റ്റിക് മിസൈലുകള്‍ കൊണ്ട് തകര്‍ത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഞായറാഴ്ച അവകാശപ്പെട്ടു. യു എസും ഇസ്രായേലും നടത്തിയ സംയുക്താക്രമണത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് അലി ഖാംനെയി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 

ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ഏജന്‍സി ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

എന്നാല്‍ ഈ അവകാശവാദം അമേരിക്ക തള്ളി. ലിങ്കണ്‍ യാതൊരു വിധത്തിലും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും വിക്ഷേപിച്ച മിസൈലുകള്‍ ലക്ഷ്യത്തിനടുത്ത് പോലും എത്തിയിട്ടില്ലെന്നും  ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികളെ ഇല്ലാതാക്കി അമേരിക്കന്‍ ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള സെന്റ്‌കോമിന്റെ നിരന്തര ദൗത്യത്തിന്റെ ഭാഗമായി ലിങ്കണ്‍ ഇപ്പോഴും വിമാനങ്ങള്‍ വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണെന്ന് കപ്പലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്റ് പ്രസ്താവിച്ചു. 

ഇറാന്റെ ഇസ്ലാമിക് റവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സ് 'ഭൂമിയും കടലും ഭീകരാക്രമണകാരികളുടെ ശ്മശാനമായി മാറും' എന്നും മുന്നറിയിപ്പ് നല്‍കി.

യു എസ്. നാവികസേനയിലെ നിമിറ്റ്സ് ക്ലാസ് വിമാനവാഹക കപ്പലുകളില്‍ അഞ്ചാമത്തേതാണ് യു എസ് എസ് എബ്രഹാം ലിങ്കണ്‍. ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളെ മറികടക്കാന്‍ കഴിവുള്ള എഫ്-35 സ്റ്റീല്‍ത്ത് യുദ്ധവിമാനങ്ങളും ലിങ്കണില്‍ ഉള്‍പ്പെടുന്നു.

ഈ സ്‌ട്രൈക്ക് ഗ്രൂപ്പില്‍ ടോമഹോക്ക് ക്രൂയിസ് മിസൈലുകള്‍ സജ്ജീകരിച്ച മൂന്ന് ഡിസ്ട്രോയര്‍മാരും ഉള്‍പ്പെടുന്നു. സാധാരണയായി സമാന ആയുധങ്ങളുള്ള ആണവശക്തിയുള്ള സബ്മറൈനും സംഘത്തെ അനുഗമിക്കാറുണ്ട്.

ഇറാന്റെ മിസൈല്‍ ആക്രമണ അവകാശവാദത്തിന് യു എസ് ഇതുവരെ കൂടുതല്‍ പ്രതികരണം നല്‍കിയിട്ടില്ല.

അതേസമയം, യു എസ്- ഇസ്രായേല്‍ സംയുക്താക്രമണത്തിന് ഇറാന്‍ തുടര്‍ന്നും പ്രതികാരം നടത്തുന്നതിനിടെ ഞായറാഴ്ച മിഡില്‍ ഈസ്റ്റിലെ വിവിധ നഗരങ്ങളില്‍ പുതുതായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണ്‍ ആക്രമണം തടഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ രണ്ട് വീടുകളുടെ മുറ്റങ്ങളില്‍ വീണതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി ദുബൈ അധികൃതര്‍ സ്ഥിരീകരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ തലസ്ഥാനമായ അബുദാബിയില്‍ നഗരത്തിലെ ഇതിഹാദ് ടവേഴ്‌സ് സമുച്ചയത്തിലെ ഒരു കെട്ടിടത്തിലേക്ക് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ക്രൗണ്‍ പ്ലാസ് മനോമയിലും ലക്ഷ്യമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.