പ്രതികാരം ചെയ്യുന്നതായി പരാതി; നിയമ സ്ഥാപനത്തിനെതിരായ ട്രംപിന്റെ ഉത്തരവുകള്‍ കോടതി മരവിപ്പിച്ചു

പ്രതികാരം ചെയ്യുന്നതായി പരാതി; നിയമ സ്ഥാപനത്തിനെതിരായ ട്രംപിന്റെ ഉത്തരവുകള്‍ കോടതി മരവിപ്പിച്ചു


വാഷിംഗ്ടണ്‍: സുസ്മാന്‍ ഗോഡ്‌ഫ്രെയ് എന്ന നിയമ സ്ഥാപനത്തിനെതിരെ ഡോണള്‍ഡ് ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ തടഞ്ഞ് കോടതി. യുഎസ് ജില്ലാ ജഡ്ജി ലോറന്‍ അലി ഖാനാണ് ട്രംപിന്റെ വ്യവസ്ഥകള്‍ തടഞ്ഞ് താല്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. നിയമ സ്ഥാപനത്തിന്റെ കക്ഷികളുടെ ഫെഡറല്‍ കരാറുകള്‍ റദ്ദാക്കാനും അഭിഭാഷകര്‍ മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ സമീപിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുമുള്ള ഉത്തരവുകളാണ് തടഞ്ഞത്.

വ്യക്തിപരമായ പ്രതികാരം തീര്‍ക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല.

2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സത്യസന്ധത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് നിയമ സ്ഥാപനത്തിനെതിരെ നിയമവിരുദ്ധമായി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുസ്മാന്‍ ഗോഡ്‌ഫ്രെയ് അധികൃതര്‍ ആരോപിച്ചു. 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടിരുന്നു.