ജീവനക്കാരുടെ വെട്ടിക്കുറയ്ക്കല്‍: കാബിനറ്റ് യോഗത്തില്‍ മസ്‌കും റൂബിയോയും തമ്മില്‍ ട്രംപിന്റെ സാന്നിധ്യത്തില്‍ വാക്‌പോര് നടത്തി

ജീവനക്കാരുടെ വെട്ടിക്കുറയ്ക്കല്‍:  കാബിനറ്റ് യോഗത്തില്‍ മസ്‌കും റൂബിയോയും തമ്മില്‍ ട്രംപിന്റെ സാന്നിധ്യത്തില്‍ വാക്‌പോര് നടത്തി


വാഷിംഗ്ടണ്‍: വ്യാഴാഴ്ച നടന്ന കാബിനറ്റ് യോഗത്തിനിടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരെ കുറയ്ക്കുന്നതിനെച്ചൊല്ലി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് എലോണ്‍ മസ്‌കും തമ്മില്‍ ഏറ്റുമുട്ടി. യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നത് നിരീക്ഷിച്ചതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം ഫെഡറല്‍ ബ്യൂറോക്രസിയെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മസ്‌ക്, വളരെയേറെ ജീവനക്കാരുള്ള സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ തൊഴില്‍ ശക്തി ഗണ്യമായ കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന് റൂബിയോയെ ശകാരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെതുടക്കം.
'സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരെയും പുറത്താക്കിയിട്ടില്ലെന്ന് മസ്‌ക് ആരോപിച്ചതായി റിപ്പോര്‍ട്ടുണ്ട്. പകരം ഒഴിവുകള്‍ കണക്കാനെത്തിയ മസ്‌കിന്റെ മേല്‍നോട്ടത്തിലുള്ള  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) ലെ ജീവനക്കാരനെ പുറത്താക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ 1,500ലധികം സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ നേരത്തെയുള്ള വിരമിക്കല്‍ വാങ്ങലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റൂബിയോ പറഞ്ഞു.  'വേണമെങ്കില്‍ ഒരുഷോയ്ക്കായി അവരെ വീണ്ടും നിയമിച്ചിട്ട് ഒന്നുകൂടി പുറത്താക്കാം എന്ന് പരിഹാസിച്ചുകൊണ്ട് മസ്‌കിനെ റൂബിയോ ചോദ്യം ചെയ്തു.

ഇലോണ്‍ മസ്‌ക്, റൂബിയോയുടെ വാദം ഒരു നിസ്സാരമായ അഭിനന്ദനത്തോടെ തള്ളിക്കളഞ്ഞു. 'നിങ്ങള്‍ ടിവിയില്‍ മിടുക്കനാണ്, സെനറ്ററുടെ ഫലപ്രാപ്തി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ മാത്രമായി ചുരുങ്ങിയെന്നും കോടീശ്വരന്‍ പരിഹസിച്ചു.

തര്‍ക്കം ചൂടുപിടിച്ചപ്പോള്‍, കൈകള്‍ കൂപ്പി ശ്രദ്ധിച്ചുകൊണ്ടിരുന്ന ട്രംപ് ഒടുവില്‍ ഇടപെട്ടു. തന്റെ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ തന്നെ വിപുലമായ യാത്രകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്ത് സ്‌റ്റേറ്റ് സെക്രട്ടറി 'നന്നായി ജോലി ചെയ്യുന്നുണ്ട്' എന്ന് പ്രസ്താവിച്ചുകൊണ്ട് ട്രംപ് റൂബിയോയുടെ പ്രകടനത്തെ ന്യായീകരിച്ചു.

നിയമനവും പിരിച്ചുവിടലും സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ മസ്‌കിന്റെ ഡോജിന്റേത് അല്ല, വകുപ്പ് മേധാവികളുടേതായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. 'ഡോജ്'  ഒരു ഉപദേശക പങ്ക് മാത്രമാണ് വഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിലുള്ള മസ്‌കിന്റെ ആക്രമണാത്മക സമീപനത്തെക്കുറിച്ച് നിരവധി ഏജന്‍സി മേധാവികള്‍  പരാതികളുന്നയിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഉത്തതതല യോഗം യോഗം വിളിച്ചത്.
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സും ലെജിസ്ലേറ്റീവ് അഫയേഴ്‌സ് ഓഫീസും പുനഃസംഘടനാ ശ്രമങ്ങളില്‍ ഘടകകക്ഷികളില്‍ നിന്ന് തിരിച്ചടി നേരിടുന്ന റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങളുടെ ആശങ്കകള്‍ യോഗത്തില്‍ പങ്കുവെച്ചു.

ഓവല്‍ ഓഫീസില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, മസ്‌കും റൂബിയോയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു, വിവാദം മാധ്യമ സൃഷ്ടിയാണെന്നാണ് ട്രംപ് പറഞ്ഞത്. 'ഒരു സംഘട്ടനവും ഉണ്ടായില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നു. നിങ്ങള്‍ ഒരു കുഴപ്പമുണ്ടാക്കുകയാണ്- ട്രംപ് ഒരു പത്രപ്രവര്‍ത്തകനോട് പറഞ്ഞു. 'മാര്‍ക്കോ സ്‌റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ അവിശ്വസനീയമാംവിധം പ്രവര്‍ത്തിച്ചു, എലോണ്‍ അതിശയകരമായ ഒരു ജോലി ചെയ്ത ഒരു അതുല്യ വ്യക്തിയാണ്,' യുഎസ് പ്രസിഡന്റ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് ഉദ്ധരിച്ചു.

ട്രംപ്  തന്റെ നിലപാട് പിന്നീട്  ട്രൂത്ത് സോഷ്യലില്‍ ആവര്‍ത്തിച്ചു. ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസം ഇല്ലെന്നും ഡോജിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ പോലും ഉദ്യോഗസ്ഥ തലത്തില്‍ ബോധ്യപ്പെട്ടതിനുശേഷമേ ജീവനക്കാരെ കുറയ്ക്കുകയുള്ളൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.

'മിക്ക സെക്രട്ടറിമാരുമായും, മസ്‌കുമായും മറ്റുള്ളവരുമായും ഞങ്ങള്‍ ഒരു കൂടിക്കാഴ്ച നടത്തി, അത് വളരെ പോസിറ്റീവായ ഒന്നായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.

'ജീവനക്കാരെ കുറയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്, എന്നാല്‍ ഏറ്റവും മികച്ചതും ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ളതുമായ ആളുകളെ നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ആളുകളെക്കുറിച്ച് സെക്രട്ടറിമാര്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍, ആരാണ് തുടരുക, ആരാണ് പോകുക എന്നതിനെക്കുറിച്ച് അവര്‍ക്ക് വളരെ കൃത്യതയുള്ളവരായിരിക്കാന്‍ കഴിയും. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.