'സഹോദരനെ വിവാഹം കഴിച്ചു'; ഇല്‍ഹാന്‍ ഒമറിനെതിരെ കുടിയേറ്റ തട്ടിപ്പ് ആരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം

'സഹോദരനെ വിവാഹം കഴിച്ചു'; ഇല്‍ഹാന്‍ ഒമറിനെതിരെ കുടിയേറ്റ തട്ടിപ്പ് ആരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം


വാഷിംഗ്ടണ്‍: യു എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ ഉയര്‍ന്ന കുടിയേറ്റ തട്ടിപ്പ് ആരോപണങ്ങളില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായി വൈറ്റ് ഹൗസിന്റെ ബോര്‍ഡര്‍ സാര്‍ ടോം ഹോമന്‍ സ്ഥിരീകരിച്ചു. അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. വിഷയത്തില്‍ നിലവില്‍ ക്രിമിനല്‍ അന്വേഷണം നടക്കുകയാണെന്ന് ഹോമന്‍ വ്യക്തമാക്കി.

ഒമര്‍ സ്വന്തം സഹോദരനെ വിവാഹം കഴിക്കുകയും അദ്ദേഹത്തെ അമേരിക്കയിലേക്ക് എത്തിക്കാന്‍ വിവാഹബന്ധം ദുരുപയോഗം ചെയ്യുകയും ചെയ്‌തെന്ന ആരോപണം നേരത്തെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ ഉന്നയിച്ചിരുന്നു. കുടിയേറ്റ തട്ടിപ്പും വിവാഹ തട്ടിപ്പുമാണ് ഒമറിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണങ്ങള്‍.

ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഹോമന്‍ പറഞ്ഞു.

ഒരാള്‍ കുടിയേറ്റ നിയമലംഘനമോ വിവാഹ തട്ടിപ്പോ മറ്റേതെങ്കിലും നിയമലംഘനമോ നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് അംഗമാണെങ്കിലും അല്ലെങ്കിലും നിയമത്തിന് മുകളിലല്ലെന്നും ഹോമന്‍ പറഞ്ഞു. അതിനാല്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സിന് അന്വേഷണം തുടരാന്‍ അനുവദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമറിനെതിരെ അന്വേഷണം നടക്കുന്നതായി സ്ഥിരീകരിക്കുകയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന്, അന്വേഷണം നടത്തുന്നുണ്ടെന്ന് താന്‍ സ്ഥിരീകരിക്കുന്നു എന്നായിരുന്നു ഹോമന്റെ മറുപടി.

ഒമറിനെക്കുറിച്ച് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമര്‍ സ്വന്തം സഹോദരനെ വിവാഹം കഴിച്ച് അദ്ദേഹത്തെ അമേരിക്കയിലെത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ ആരോപിച്ചത്.

'എന്തെങ്കിലും നടപടിയുണ്ടാകുമെന്നും അവര്‍ തന്റെ സഹോദരനെ അമേരിക്കയിലെത്തിക്കാന്‍ വിവാഹം കഴിച്ചതായി തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നതെന്നും തങ്ങള്‍ക്കറിയാമെന്നും മുള്ളിന്‍ പറഞ്ഞു.

കുടുംബാംഗങ്ങളെ അമേരിക്കയിലേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.

'ഇത് തെളിയിക്കാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ആദ്യം തന്നെ ഇവിടെ കഴിയാനുള്ള അവകാശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനായാല്‍, നിങ്ങളെ നാടുകടത്തും,' മുള്ളിന്‍ പറഞ്ഞു.

ജെ ഡി വാന്‍സിന്റെ പ്രതികരണം

നേരത്തെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഒമര്‍ കുടിയേറ്റ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നത് നീതിന്യായ വകുപ്പ് പരിശോധിക്കുന്നതായി പറഞ്ഞിരുന്നു.

'ഇല്‍ഹാന്‍ ഒമറിനെക്കുറിച്ചും അവര്‍ ആരെയാണ് വിവാഹം കഴിച്ചതെന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. എന്തോ സംശയകരമായ കാര്യമുണ്ടെന്ന് തീര്‍ച്ചയായും തോന്നുന്നു. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കേണ്ടതുണ്ട്,' വാന്‍സ് പറഞ്ഞു.

മാര്‍ച്ചിലും വാന്‍സ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. 'ഇല്‍ഹാന്‍ ഒമര്‍ അമേരിക്കയ്ക്കെതിരെ തീര്‍ച്ചയായും കുടിയേറ്റ തട്ടിപ്പ് നടത്തിയെന്നാണ് ഞങ്ങള്‍ കരുതുന്നത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അമേരിക്കന്‍ പൗരത്വം നേടുന്നതിനുള്ള നടപടിക്രമത്തില്‍ ഒരാള്‍ കള്ളം പറയുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തതായി തെളിയിക്കാന്‍ കഴിഞ്ഞാല്‍, പൗരത്വം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാകുമെന്നും വാന്‍സ് പറഞ്ഞു.

'കഴിഞ്ഞ 40 വര്‍ഷത്തിനിടെ പലതവണ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതൊരു നിയമപരമായ നടപടിക്രമമാണ്,' അദ്ദേഹം വ്യക്തമാക്കി.