നോർത്ത് കരോലിനയിലെ 2026 പ്രാഥമിക തിരഞ്ഞെടുപ്പിൽ സെനറ്റ് സ്ഥാനാർഥികളായി മുൻ ഗവർണർ റോയ് കൂപ്പറിനും മുൻ റിപ്പബ്ലിക്കൻ ദേശീയ സമിതി അധ്യക്ഷൻ മൈക്കൽ വാട്‌ലിക്കും വിജയം ഉറപ്പായതായി വിലയിരുത്തൽ.
ഡെമോക്രാറ്റിക് പക്ഷത്തിൽ രണ്ടുതവണ ഗവർണറായി സേവനം അനുഷ്ഠിച്ച കൂപ്പർ വിജയിക്കുമെന്നാണു പ്രവചനം. 1986 മുതൽ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച വ്യക്തിയാണ് അദ്ദേഹം. 2016ലും 2020ലും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതേ വർഷങ്ങളിൽ ഡോണൾഡ് ട്രംപ് നോർത്ത് കരോലിനയിൽ വിജയിച്ചിരുന്നു. കാലപരിധി മൂലം 2024ൽ കൂപ്പർ വീണ്ടും മത്സരിച്ചില്ല.
റിപ്പബ്ലിക്കൻ പക്ഷത്ത് മൈക്കൽ വാട്ട്‌ലിയാണ് മുൻതൂക്കം നേടുന്നത്. സംസ്ഥാനത്ത് കൂപ്പറിനെപ്പോലെ വലിയ ജനപരിചയം ഇല്ലെങ്കിലും, ട്രംപിന്റെ തുറന്ന പിന്തുണ അദ്ദേഹത്തിന് ശക്തിയായി.
നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ് വിരമിക്കുന്നതിനാലാണ് ഇവർ ഏറ്റുമുട്ടുന്നത്. മൂന്നാം കാലാവധിക്കായി മത്സരിക്കില്ലെന്ന് ടില്ലിസ് ജൂണിൽ പ്രഖ്യാപിച്ചിരുന്നു.
ഈ തിരഞ്ഞെടുപ്പ് രാജ്യത്ത് ഏറ്റവും ചെലവേറിയ മത്സരങ്ങളിൽ ഒന്നായി മാറുമെന്ന് കരുതുന്നു. സെനറ്റിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുമ്പോൾ, ചില സീറ്റുകൾ സ്വന്തമാക്കി ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.
പുതിയ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പുമാണിത്. ഒക്ടോബറിൽ പുനർരേഖപ്പെടുത്തിയ മണ്ഡല മാപ്പ് രാജ്യവ്യാപകമായ റിപ്പബ്ലിക്കൻ നീക്കത്തിന്റെ ഭാഗമായിരുന്നു. നിലവിൽ ഡെമോക്രാറ്റിക് പ്രതിനിധിയായ ഡോൺ ഡേവിസ് പ്രതിനിധീകരിക്കുന്ന ഒന്നാം കോൺഗ്രസ് മണ്ഡലം പിടിച്ചെടുക്കുകയാണ് പുതിയ മാപ്പിന്റെ പ്രധാന ലക്ഷ്യം.
നോർത്ത് കരോലിനയിലെ സെനറ്റ് മത്സരം ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായി മാറുമെന്നതിനാൽ ഇരുപാർട്ടികളും ശക്തമായ പ്രചാരണം നടത്തുകയാണ്.
നോർത്ത് കരോലിന പ്രാഥമിക ഫലം: സെനറ്റ് മത്സരത്തിൽ കൂപ്പറും വാട്ട്‌ലിയും മുന്നിൽ
